ന്യൂദൽഹി- അഫ്ഗാൻ ജയിലിൽ കഴിയുന്ന നാല് ഇന്ത്യൻ വനിതകളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിൽ കേന്ദ്ര സർക്കാറിന് വൈമുഖ്യം. ജയിലിൽ കഴിയുന്ന മലയാളികളായ സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അഫ്ഗാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തിൽ കൊല്ലപ്പെട്ട ഐ.എസ് ഭീകരരുടെ വിധവകളാണ് ഇവർ.
2016-18 കാലയളവിൽ അഫ്ഗാനിസ്ഥാനിലെ നൻഗർഹറിലേക്ക് ഭർത്താക്കന്മാർക്കൊപ്പം എത്തിയതായിരുന്നു ഇവർ. അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന വിവിധ ഏറ്റുമുട്ടലുകളിൽ ഇവരുടെ ഭർത്താക്കന്മാർ കൊല്ലപ്പെട്ടു. 2019 ഡിസംബറിലാണ് സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവർ അഫ്ഗാൻ പോലീസിൽ കീഴടങ്ങിയത്. പിന്നീട് ഇവരെ കാബൂൾ ജയിലിലേക്ക് മാറ്റി.
നിലവിൽ 13 രാജ്യങ്ങളിൽനിന്നുള്ള ഐ.എസിലെ 408 പേരാണ് കാബൂൾ ജയിലിലുള്ളത്. ഇവരെ തിരികെ കൊണ്ടുപോകാൻ ഓരോ രാജ്യങ്ങളോടും അഫ്ഗാൻ സർക്കാർ ചർച്ച നടത്തിയിരുന്നു.
ഐ.എസിൽ ചേർന്ന ഈ നാലുവനിതകളെയും തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ ഇന്ത്യൻ ഏജൻസികൾക്കിടയിൽ ഭിന്നതയുണ്ട്. 2019 ഡിസംബറിൽ കാബൂളിൽ വെച്ച് ഇന്ത്യൻ അന്വേഷണ ഏജൻസികൾ കുട്ടികൾക്കൊപ്പം കഴിയുന്ന നാലുവനിതകളെയും കണ്ടിരുന്നു. എന്നാൽ ഇവരുമായി നടത്തിയ അഭിമുഖത്തിൽ നിന്ന് ഇവരും തീവ്രമൗലികവാദ നിലപാടുള്ളവരാണെന്ന് മനസ്സിലായെന്നും ഫ്രാൻസ് സ്വീകരിച്ച മാതൃകയിൽ ഇവരെ അവിടെ തന്നെ വിചാരണ ചെയ്യാൻ അഫ്ഗാനിസ്ഥാൻ അധികൃതരോട് അഭ്യർഥിക്കണമെന്നുമാണ് കരുതുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.