കണ്ണൂർ- രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളത്തിലെ ജനങ്ങൾക്ക് മുന്നിലേക്ക് കോൺഗ്രസിനെ തിരികെ കൊണ്ടുവരലാണ് തന്റെ ലക്ഷ്യമെന്ന് കെ.പി.സി.സി നിയുക്ത അധ്യക്ഷൻ കെ. സുധാകരൻ. കെ.പി.സി.സി അധ്യക്ഷനായി പ്രഖ്യാപിച്ച ശേഷം കണ്ണൂരിൽ എത്തിയതായിരുന്നു സുധാകരൻ.
കോൺഗ്രസിലെ ഗ്രൂപ്പ് അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യം. പാർട്ടിക്ക് പുതിയ ഉണർവ് നൽകി യു.ഡി.എഫിനെ അധികാരത്തിലെത്തിക്കുകയാണ് ദൗത്യം. ഈ ദൗത്യം നിറവേറ്റാൻ ആത്മാർഥമായി ശ്രമിക്കും. കോൺഗ്രസിന്റെ സംഘടനാ സംവിധാനം ദുർബലമാണ്. താഴെ തട്ടു മുതൽ മാറ്റങ്ങൾ വരും. പാർട്ടിയെ സെമി കാഡർ സംവിധാനത്തിലെത്തിക്കാനാണ് തീരുമാനം. ഗ്രൂപ്പുകൾ ഇല്ലാതാക്കും. പാർട്ടിയിൽ അഭിപ്രായം പറയാൻ ഗ്രൂപ്പിന്റെ പിൻബലം വേണ്ട. ഗ്രൂപ്പുകൾ നിലനിർത്തുന്നതിനും അംഗസംഖ്യ വർദ്ധിപ്പിക്കുന്നതിനാണ് ഇത്രയും നാൾ ജംബോ കമ്മിറ്റികൾ ഉണ്ടാക്കിയത്. എല്ലാ നേതാക്കളുമായും ആശയ വിനിമയം നടത്തിയിട്ടുണ്ട്. കോൺഗ്രസിനകത്തെ ഗ്രൂപ്പുകളെ ശക്തിപ്പെടുത്തുന്നതിന് പകരം പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നാണ് നിലപാട് സുധാകരൻ പറഞ്ഞു.
കോൺഗ്രസിൽ താഴെ തട്ടു മുതൽ പുതിയ നേതൃത്വം വരും.പുന:സംഘടനകളിൽ ഗ്രൂപ്പ് ശുപാർശകൾ പരിഗണിക്കില്ല. ഡി.സി.സി പുന:സംഘടനയ്ക്ക് 5 അംഗ സമിതിയെ നിയോഗിക്കും. സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ ഹൈകമാൻഡിനോട് ആവശ്യപ്പെടും. പുതിയ അച്ചടക്ക സമിതി രൂപീകരിക്കും. പാർട്ടി അച്ചടക്കം കർശനമായി പാലിക്കുന്നതിനും ഇക്കാര്യത്തിൽ നടപടിയെടുക്കുന്നതിനുമായി ജില്ല തലത്തിൽ സമതി രൂപീകരിക്കും. പാർട്ടി നിർദ്ദേശങ്ങൾ ലംഘിക്കാൻ അനുവദിക്കില്ല. അച്ചടക്കമുള്ള ഒരു പാർട്ടിയായി നിങ്ങൾക്ക് കോൺഗ്രസിനെ നാളെ കാണാം. സുധാകരൻ പറഞ്ഞു. കെ.സി.ജോസഫ് കഴിഞ്ഞ ദിവസം നടത്തിയ അഭിപ്രായപ്രകടനങ്ങൾ വ്യക്തിപരമായി ഉള്ളതാണെന്നും, എ ഗ്രൂപ്പിന്റെതല്ലെന്നും സുധാകരൻ പ്രതികരിച്ചു.
ഉച്ചയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ നിയുക്ത പ്രസിഡണ്ടിനെ ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്ന് സ്വീകരിച്ചു. വി.എ.നാരായണൻ, സജീവ് മറോളി, ചന്ദ്രൻ തില്ലങ്കേരി, യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി തുടങ്ങിയവർ വിമാനത്താവളത്തിലെത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ വിമാനത്താവളത്തിലും, കണ്ണൂരിലും മറ്റ് സ്വീകരണ ചടങ്ങുകൾ ഉണ്ടായിരുന്നില്ല.