തൃശൂർ- കൊച്ചി ഫഌറ്റ് പീഡനക്കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ മാർട്ടിൻ പണ്ടേ വീട് തല്ലിത്തകർത്തവൻ ആണെന്ന് വീട്ടുകാർ. മാർട്ടിൻ ജോസഫിന്റെ പിതാവ് ജോസഫ് പോലീസിന് നൽകിയ മൊഴിയിലാണ് വർഷങ്ങൾക്കു മുൻപ് മാർട്ടിൻ വീട് തല്ലിത്തകർത്തു എന്ന കാര്യം പറയുന്നത്.
മാർട്ടിന്റെ പിതാവ് ജോസഫ് പുലിക്കോട്ടിൽ ചിറ്റാട്ടുകര സ്വദേശിയാണ്. മുണ്ടൂരിനടുത്ത പുറ്റേക്കരയിലാണ് അമ്പത്തഞ്ചുകാരനായ ജോസഫിന്റെ കുടുംബം താമസിക്കുന്നത്. കർണാടിക് സംഗീതം പഠിച്ചിട്ടുള്ള ജോസഫ് ബംഗളൂരുവിൽ സംഗീത അധ്യാപകനായും കുറച്ചുകാലം ബഹ്‌റൈനിലും തൃശൂരിൽ ഓട്ടോ െ്രെഡവറായും ജോലി ചെയ്തിട്ടുണ്ട്.
മകൻ മാർട്ടിനും കുറച്ചുകാലം ഗൾഫിൽ ജോലി ചെയ്തിരുന്നു. നാട്ടിലെത്തി റിയൽ എസ്‌റ്റേറ്റ് ബിസിനസിലായിരുന്നു. ഇതിനായി ജോസഫിന്റെ ജീവിത സമ്പാദ്യമായ 25 ലക്ഷം രൂപ മാർട്ടിൻ നിർബന്ധപൂർവം വാങ്ങി. കൂട്ടുകാരുമൊന്നിച്ചു പല ഭൂമിയിടപാടുകളും നടത്തി മോശമല്ലാത്ത വരുമാനം ലഭിച്ചിട്ടും തുക തിരിച്ചുകൊടുത്തില്ല. ഇക്കാര്യം മാർട്ടിന്റെ ചില കൂട്ടുകാരോട് പിതാവ് ജോസഫ് സൂചിപ്പിച്ചു.
വിവരമറിഞ്ഞ മാർട്ടിൻ വീട്ടിലെത്തി എല്ലാ വീട്ടുപകരണങ്ങളും തല്ലിത്തകർത്തു. പോലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയാണു സ്ഥലംവിട്ടതെന്നും ജോസഫ് പറഞ്ഞു. മാർട്ടിന്റെ തൃശൂരിലെ കൂട്ടാളികളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ടാർസനെന്ന വിളിപ്പേരുള്ള സുഹൃത്തിന്റെ സഹായത്താലാണ് മാർട്ടിൻ ജോസഫ് തൃശൂരിൽ ഒളിവിൽ കഴിഞ്ഞത്. ഒളിവിൽ കഴിയുന്നതിനിടെ മാർട്ടിന് ഭക്ഷണമെത്തിച്ച റോയ് എന്നയാളെ പോലീസ് പിടികൂടിയിട്ടുണ്ട്.