തിരുവനന്തപുരം- കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിലും ആക്റ്റീവ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും ലോക്ഡൗൺ നീട്ടിയതെന്തിനാണെന്ന സംശയത്തിന് മുഖ്യമന്ത്രിയുടെ മറുപടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുകയോ കുറയുകയോ ചെയ്യാതെ ഏകദേശം ഒരേ നിലയിൽ തുടരുന്ന സാഹചര്യമുണ്ടായി എന്നതാണ് അത്തരമൊരു തീരുമാനമെടുക്കാൻ കാരണം. വൈറസ് സാന്ദ്രത കുറച്ചുകൊണ്ട് വന്നില്ലെങ്കിൽ രോഗവ്യാപനം വീണ്ടുമുയരാൻ സാധ്യത കൂടുതലാണ്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് രോഗം ബാധിക്കാത്തവരുടെ ശതമാനം കേരളത്തിൽ കൂടുതലായതിനാൽ വൈറസ് സാന്ദ്രത കുറച്ചുകൊണ്ടു വരിക എന്നത് അതിപ്രധാനമാണ്. അതുകൊണ്ടാണ് ലോക്ഡൗൺ ദീർഘിപ്പിക്കാൻ തീരുമാനം കൈക്കൊണ്ടത്.
കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് പലവട്ടം ചർച്ചചെയ്തിട്ടുള്ളതാണ്. ആ രീതി ചില മാധ്യമങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. എല്ലാ തരം മാധ്യമങ്ങളും അങ്ങനെയുള്ള പ്രവണതയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
മൂന്നാം തരംഗത്തിന്റെ ഭാഗമായി കുട്ടികളുടെ രോഗബാധ സംബന്ധിച്ച കാര്യത്തിൽ പലതരത്തിലുള്ള പ്രചരണം നടക്കുന്നതിനാൽ കുടുംബങ്ങളിൽ വേവലാതി ഉണ്ട്. അത്തരം ആശങ്കയുടെ അവസ്ഥ ഇപ്പോൾ നിലവിലില്ല. അതിനെ പ്രതിരോധിക്കാൻ വിപുലമായ പരിപാടികളാണ് ഇപ്പോൾ സ്വീകരിച്ചു വരുന്നത്.