Sorry, you need to enable JavaScript to visit this website.

മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി

കൊല്‍ക്കത്ത- ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ (ടി.എം.സി) തിരിച്ചെത്തി. അദ്ദേഹത്തിനൊപ്പം മകന്‍ ശുഭ്രാംഷു റോയിയും ടി.എം.സിയില്‍ ചേര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം ബംഗാള്‍ ബി.ജെ.പിയില്‍ ഉണ്ടായ കടുത്ത ഭിന്നതയെത്തുടര്‍ന്നാണ് പാര്‍ട്ടി മാറ്റം.
2017 ല്‍ ടി.എം.സി വിട്ട റോയി ബംഗാളില്‍ ബി.ജെ.പിയെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ്.

ബി.ജെ.പിയെ പരാജയപ്പെടുത്തി മമത ബാനര്‍ജി സര്‍ക്കാര്‍ ബംഗാളില്‍ വീണ്ടും അധികാരത്തില്‍ എത്തിയത് മുതല്‍ റോയിയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ടി.എം.സി നേതാവ് അഭിഷേക് ബാനര്‍ജി സന്ദര്‍ശിച്ചത് ചര്‍ച്ചകള്‍ക്ക് ആക്കം കൂടി. ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് മമതാ ബാനര്‍ജി ഒരുങ്ങുകയാണ്. അതിന് ചുക്കാന്‍ പിടിക്കാന്‍ റോയിയും ഉണ്ടാകുമെന്നാണ് സൂചനകള്‍.

ഒരു കാലത്ത് മമതയുടെ വലംകൈ ആയിരുന്ന മുകുള്‍ റോയി ടി.എം.സി വിട്ട് ആദ്യം ബി.ജെ.പിയില്‍ ചേക്കേറിയ നേതാക്കന്‍മാരില്‍ ഒരാളാണ്. നിരവധി ടി.എം.സി എം.എല്‍.എമാരെയും നേതാക്കളെയും അടര്‍ത്തിയെടുത്ത് ബി.ജെ.പിയില്‍ എത്തിക്കാന്‍ ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖനാണ് റോയി. ഇവരില്‍ പല നേതാക്കന്‍മാരും ഇപ്പോള്‍ മമതക്കൊപ്പം മടങ്ങാനുള്ള ശ്രമത്തിലാണെന്നാണു റിപ്പോര്‍ട്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്, പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി എന്നിവരുമായുളള അസ്വാരസ്യങ്ങള്‍ പാര്‍ട്ടിവിടുന്നതിന് റോയിയെ പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

Latest News