റിയാദ്- കോവിഡ് ബാധിച്ച് ആശുപത്രിയിലാകുകയും പിന്നീട് പക്ഷാഘാതം പിടിപെട്ട് അവശനാവുകയും ചെയ്ത തിരുവനന്തപുരം സ്വദേശിയെ സാമൂഹിക പ്രവർത്തകർ നാട്ടിലെത്തിച്ചു. 16 വർഷമായി മറാത്തിൽ ജോലി ചെയ്യുകയായിരുന്ന ചിറയിൻ കീഴിലെ ഷമീന മൻസിൽ ഖാദർ കുട്ടി ഹംസ (62) യെയാണ് പ്ലീസ് ഇന്ത്യയുടെ ഇടപെടലിൽ വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിക്കാനായത്.
കോവിഡ് ബാധിച്ചതിനെ തുടർന്ന് സുഹൃത്തുക്കളാണ് രണ്ട് മാസം മുമ്പ് അദ്ദേഹത്തെ റിയാദിലെ ശുമൈസി ആശുപത്രിയിലെത്തിച്ചത്. പിന്നീട് ശരീരം പൂർണമായും തളർന്ന് സംസാരശേഷി പോലും നഷ്ടപ്പെട്ടു. ഇതോടെ ട്യൂബിലൂടെയായി ഭക്ഷണം. ആശുപത്രിയിലെ മലയാളി ജീവനക്കാരാണ് ഇദ്ദേഹത്തെ കുറിച്ച് പ്ലീസ് ഇന്ത്യയെ അറിയിച്ചത്. തുടർന്ന് പ്ലീസ് ഇന്ത്യ ജീവകാരുണ്യ പ്രവർത്തകർ അദ്ദേഹത്തിന്റെ സ്‌പോൺസറെ കണ്ടെത്തുകയും ഫൈനൽ എക്‌സിറ്റ് അടിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ ഇദ്ദേഹത്തെ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി.
പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചി, ഡിപ്ലോമാറ്റിക് ജനറൽ സെക്രട്ടറി അൻഷാദ് കരുനാഗപള്ളി, സഫീർ ത്വാഹ ആലപ്പുഴ, ദമാമിലെ പുളിമൂട്ടിൽ ഉണ്ണി എന്നിവരാണ് സഹായവുമായി രംഗത്തുണ്ടായിരുന്നത്.