ദമാം- നിലമ്പൂർ പോത്തുകല്ല് ഉപ്പട സ്വദേശി റജീഷ് കറുത്തേടത്ത് (40) കോവിഡ് ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിൽ നിര്യാതനായി. പതിനഞ്ച് വർഷത്തോളം ദമാമിൽ പ്രവാസജീവിതം നയിച്ച ശേഷം ഏതാനും മാസം മുമ്പാണ് നാട്ടിലെത്തിയത്. പ്രവാസം അവസാനിപ്പിച്ചതോടെ നാട്ടിൽ ചെറിയ ഒരു കച്ചവടം തരപ്പെടുത്തി പോകുകയായിരുന്നു. എന്നാൽ നിലവിലെ സാഹചര്യം ജീവിതം മുന്നോട്ടു നയിക്കുന്നതിന് പ്രയാസങ്ങൾ സൃഷ്ടിച്ച് കൊണ്ടേയിരുന്നു. ഇതിനിടയിൽ കോവിഡ് ബാധിക്കുകയും അസുഖം ഭേദമാകുകയും ചെയ്തു. എന്നാൽ ന്യൂമോണിയ വിട്ടുമാറിയില്ല. തുടർന്നാണ് മരണം സംഭവിച്ചത്.
നിരവധി സാധാരണക്കാരെ പ്രവാസത്തിലേക്ക് കൈപിടിച്ച് ഉയർത്തിയും പ്രവാസലോകത്ത് ജീവകാരുണ്യമേഖലയിൽ ഏറെ സഹായിയും ആയിരുന്നു റജീഷ് കറുത്തേടത്ത്. വീണ്ടും പ്രവാസത്തിലേക്ക് തന്നെ തിരിച്ചു വരാൻ ആഗ്രഹം പ്രകടിപ്പിക്കുകയും പുതിയ വിസ ശരിയാക്കുകയും ചെയ്തതിനിടക്കാണ് മരണം സംഭവിച്ചത്. റഹീയയാണ് ഭാര്യ. മക്കൾ: അഭി ഫാത്തിമ, അഷ്മിൻ, ആയിശ ആസ്മി. അലിക്കുട്ടി, അസ്മാബി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് റജീഷ്. സജിൽ, അനീസ്, അലീന എന്നിവർ സഹോദരങ്ങളാണ്.