Sorry, you need to enable JavaScript to visit this website.

ഗൂഗിളിന് ഫ്രാൻസിൽ 22 കോടി യൂറോ പിഴ

ഓൺലൈൻ പരസ്യരംഗത്തെ മേധാവിത്വം നിലനിർത്താൻ വിപണിയിലെ സ്ഥാനം ദുരുപയോഗം ചെയ്തതിന് ഫ്രാൻസ് ഗൂഗിളിന് 22 കോടി യൂറോ പിഴ വിധിച്ചു. മാധ്യമസ്ഥാപനങ്ങളായ ന്യൂസ് കോർപ്, ഫ്രഞ്ച് ഡെയ്‌ലി ലേ ഫിഗാരോ, ബെൽജിയത്തിലെ ഗ്രൂപെ റോസെൽ എന്നിവ നൽകിയ പരാതിയിലാണ് വിധി. നടപടിക്കുപിന്നാലെ പരസ്യസേവനങ്ങളിൽ മാറ്റം വരുത്താൻ തയ്യാറാണെന്ന് ഗൂഗിൾ അറിയിച്ചു.
തങ്ങളുടെ പരസ്യലേല സേവന സ്ഥാപനങ്ങളായ ആഡ്എക്‌സിനും ഡബിൾക്ലിക്ക് ആഡ് എക്‌സ്‌ചെയ്ഞ്ചിനും ഗൂഗിൾ പ്രത്യേക പരിഗണന നൽകിയതായി കേസിലെ വിശ്വാസവഞ്ചനകളെക്കുറിച്ച് പരിശോധിക്കുന്ന സമിതി കണ്ടെത്തി. വെബ്‌സൈറ്റുകളിലും മൊബൈൽ അപ്ലിക്കേഷനുകളിലും പരസ്യം നൽകാൻ ഗൂഗിളിനെക്കാൾ കൂടുതൽ പണം മുടക്കിയിട്ടും വിപണിയിലെ സ്ഥാനം ദുരുപയോഗപ്പെടുത്തി ഗൂഗിൾ ഇതിനെ അട്ടിമറിക്കുകയായിരുന്നുവെന്ന് കമ്പനികൾ ആരോപിച്ചിരുന്നു. പരസ്പര ബഹുമാനത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് ഗൂഗിൾ തയ്യാറാകണമെന്ന് സമിതി പ്രസിഡൻറ് ഇസബെല്ല ഡി സിൽവ പറഞ്ഞു.
ഓൺലൈൻ പരസ്യങ്ങളുടെ സങ്കീർണമായ അൽഗൊരിതത്തെ സംബന്ധിക്കുന്ന വിധി ചരിത്രപരമാണെന്നും ഒത്തുതീർപ്പ് വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പിഴ കുറച്ചതെന്നും അവർ പറഞ്ഞു.

 

Latest News