കരച്ചില്‍ നിര്‍ത്തിയില്ല; മൂന്നു വയസ്സുകാരനെ അമ്മയും കാമുകനും ചേര്‍ന്ന് കൊന്നു

ഹൈദരാബാദ്- തുടര്‍ച്ചയായി കരഞ്ഞതിനെ തുടര്‍ന്ന് മൂന്നു വയസ്സായ മകനെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി.  ഹൈദരാബാദിലെ ജീഡിമെട്‌ലയിലാണ് സംഭവം. ഉദയ എന്ന 24 കാരിക്കും കാമുകനുമെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.
നാല് വര്‍ഷം മുമ്പ് ഉദയയെ വിവാഹം ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ സുരേഷിന്റെ മകനാണ് കൊല്ലപ്പെട്ടത്. രണ്ട് വര്‍ഷംമുമ്പ് സുരേഷുമായി പിണങ്ങി ഉദയ സഹോദരിയുടെ വീട്ടിലേക്ക് മാറിയിരുന്നു. തുടര്‍ന്ന് ഭാസ്‌കര്‍ എന്നയാളുമായി ബന്ധം സ്ഥാപിക്കുകയും ഭഗത്‌സിംഗ് നഗറില്‍ ഒരു മുറി വാടകക്കെടുത്ത് അങ്ങോട്ട് മാറുകയുമായിരുന്നു. സുരേഷ് മകനെ കാണാന്‍ ആവശ്യപ്പെടുമ്പോള്‍ സഹോദരിയുടെ വീട്ടിലെത്തിച്ചാണ് കാണിച്ചിരുന്നത്.
കഴിഞ്ഞ ദിവസം നിര്‍ത്താതെ കരഞ്ഞ കുട്ടിയെ ഭാസ്‌കര്‍ കേബിള്‍ കൊണ്ട് അടിച്ചപ്പോള്‍ ബോധം പോയെന്നും തുടര്‍ന്ന് ഇരുവരും കൂടുതല്‍ മര്‍ദിക്കുകയായിരുന്നുവെന്നും ജീഡിമെട്‌ല ഇന്‍സ്‌പെക്ടര്‍ കെ.ബാലരാജ് പറഞ്ഞു.
ഇരുവരും ചേര്‍ന്ന് കുട്ടിയെ സൂരാരാം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരിതിയിലാണ് ഉദയക്കും സുരേഷിനുമെതിരെ കേസെടുത്തത്.

 

Latest News