Sorry, you need to enable JavaScript to visit this website.

പൂരം രാത്രിയിൽ നഷ്ടമായ നിധി പൂരപ്രേമിസംഘം വീണ്ടെടുത്തു;സജിക്ക് ആഹ്ലാദത്തിന്റെ കൊമ്പുവിളി

കൊമ്പുവാദ്യകലാകാരൻ തൃക്കൂർ സജിക്ക് പൂരപ്രേമിസംഘം പുനർനിർമിച്ചു നൽകിയ വലയാധീശ്വരി സുവർണമുദ്ര മേളപ്രമാണി ചെറുശേരി പണ്ടാരത്തിൽ കുട്ടൻമാരാർ അണിയിക്കുന്നു

തൃശൂർ - തൃശൂർ പൂരത്തിന്റെയന്ന് രാത്രിയിലെ അപകടത്തിൽ നഷ്ടപ്പെട്ടുപോയ നിധിപോലെ കാത്തു സൂക്ഷിച്ച വലയാധീശ്വരി സുവർണമുദ്ര പൂരപ്രേമിസംഘം പുനർനിർമിച്ചു നൽകിയപ്പോൾ കൊമ്പുകലാകാരൻ തൃക്കൂർ സജിയുടെ മനസിൽ നിറഞ്ഞത് ആഹ്ലാദത്തിന്റെ കൊമ്പുവിളി. 
ഇക്കഴിഞ്ഞ തൃശൂർ പൂരം ദിവസം രാത്രി തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യത്തിനിടെ ആലിൻ കൊമ്പ് വീണുണ്ടായ അപകടത്തിൽപ്പെട്ട കൊമ്പ് വാദ്യകലാകാരനായ തൃക്കൂർ സജിക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കൊമ്പ് വാദ്യ രംഗത്ത് നിറ സാന്നിധ്യമായ തൃക്കൂർ സജിക്ക് 2010 ലാണ് ഊരകത്തമ്മ ത്തിരുവടി ക്ഷേത്രത്തിൽ നിന്നും വലയാധീശ്വരി സുവർണ്ണ മുദ്ര ലഭിച്ചത്. തനിക്ക് ലഭിച്ച അപൂർവ്വം ഉപഹാരങ്ങളിൽ ഏറെ പ്രാധാന്യമുള്ളതായി സജി ഈ സുവർണ്ണ മുദ്ര കണ്ടിരുന്നു. ഈ സുവർണമുദ്രയണിഞ്ഞായിരുന്നു പൂരത്തിന് സജി പങ്കെടുത്തത്. ആൽമരക്കൊമ്പുവീണുണ്ടായ അപകടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് ആ മാലയും ലോക്കറ്റു പോലെ ധരിച്ചിരുന്ന മുദ്രയും നഷ്ടമായി. അപകടത്തിൽ സജിയുടെ കാലിലെ തള്ളവിരൽ മുറിച്ചു മാറ്റേണ്ടിയും  വന്നു. 
കരൾ മാറ്റ ശസ്ത്രക്രിയക്ക് ശേഷം വാദ്യ രംഗത്ത് സജീവമായി വരുന്നതിനിടെയായിരുന്നു സജിക്ക് ഇതെല്ലാം സംഭവിച്ചത്. 
അമ്മത്തിരുവടി പ്രസാദമായ സ്വർണ്ണ ലോക്കറ്റ് നഷ്ടപ്പെട്ട് പോയതിൽ സജി ഏറെ വിഷമത്തിലായിരുന്നു. ഈ വിവരമറിഞ്ഞ പൂരപ്രേമിസംഘം ഊരകം ക്ഷേത്ര ഉപദേശക സമിതിയുടെ ഭാരവാഹിയായിരുന്ന കൊമ്പത്ത് അജിത്തുമായി ബന്ധപ്പെട്ട് വലയാധീശ്വരി പുരസ്‌ക്കാരമായ സ്വർണ്ണ ലോക്കറ്റ് അതേ അളവിൽ തന്നെ പുതിയത് നിർമ്മിക്കുകയും സജിക്ക് സമ്മാനിക്കുകയും ചെയ്തു. ഇന്നലെ രാവിലെ സജിയുടെ അവിട്ടത്തൂരുള്ള വീട്ടിലെത്തി  മേള പ്രമാണി ചെറുശ്ശേരി പണ്ടാരത്തിൽ കുട്ടൻ മാരാർ തൃക്കൂർ സജിയെ സുവർണമുദ്രയണിയിച്ചു. 
പൂരപ്രേമിസംഘം പ്രസിഡന്റ് ബൈജു താഴേക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ, കൺവീനർ വിനോദ് കണ്ടെംകാവിൽ, ട്രഷറർ പി.വി.അരുൺ,  മുരാരി ചാത്തക്കുടം, സെബി ചെമ്പനാടത്ത്, എൻ. വിനോദ് എന്നിവർ സംബന്ധിച്ചു.

Latest News