നാലംഗ മുസ്‌ലിം കുടുംബത്തെ ട്രക്ക് ഇടിപ്പിച്ച് കൊന്നു; ആസൂത്രിത വിദ്വേഷ കൊലയെന്ന് പോലീസ്

ടൊറന്റോ- കാനഡയിലെ ഒന്റോറിയോ പ്രവിശ്യയിലെ പട്ടണമായ ലണ്ടനില്‍ 20കാരന്‍ നടത്തിയ മുസ്‌ലിം വിരുദ്ധ വിദ്വേഷ ആക്രമണത്തില്‍ ഒരു മുസ്‌ലിം കുടുംബത്തിലെ നാലു പേര്‍ കൊല്ലപ്പെട്ടു. റോഡ് മുറിച്ച് കടക്കാന്‍ നില്‍ക്കുകയായിരുന്ന അഞ്ചംഗ മുസ്‌ലിം കുടുംബത്തിനു നേര്‍ക്ക് അക്രമി പിക്കപ്പ് ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഇവരില്‍ ഒമ്പതു വയസ്സുകാനൊഴികെ മറ്റു നാലു പേരും മരിച്ചു. 74കാരി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. 46കാരനും 44കാരിയും 15 വയസ്സുള്ള പെണ്‍കുട്ടിയും ആശുപത്രിയിലും മരിച്ചു. ഗുരുതര പരിക്കേറ്റ ഒമ്പതു വയസ്സുകാരന്‍ ചികിത്സയിലാണ്. 

തിങ്കളാഴ്ച നടന്ന സംഭവം മുസ്‌ലിം വിദ്വേഷകൊലപാതകമാണെന്നും ആസൂത്രിതമായിരുന്നുവെന്നും പോലീസ് പറഞ്ഞു. മതവിദ്വേഷത്താല്‍ പ്രചോദിതനായാണ് പ്രതി ഈ കൂട്ടക്കൊല നടത്തിയത് എന്നതിന് തെളിവുകളുണ്ടെന്നും പോലീസ് ഡിറ്റക്ടീവ് സുപ്രണ്ട് പോള്‍ വൈറ്റ് പറഞ്ഞു.  

മുസ്‌ലിം കുടുംബത്തെ ഇടിച്ചുതെറിപ്പിച്ച ശേഷം ട്രക്കുമായി കടന്ന ഡ്രൈവര്‍ 20കാരന്‍ നതാനിയേല്‍ വെല്‍റ്റ്മാനെ പോലീസ് അറസ്റ്റ് ചെയ്തു. നാലു കൊലപാതക കുറ്റങ്ങളും ഒരു വധശ്രമ കുറ്റവും ചുമതത്തി നതാനിയേലിനെതിരെ പോലീസ് കേസെടുത്തു. ഒരു മാളിലെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഇയാളെ മറ്റാരെങ്കിലും സഹായിച്ചതായും തെളിവ് ലഭിച്ചിട്ടില്ല.

സംഭവം ഞെട്ടിപ്പിച്ചെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. വിദ്വേഷ ആക്രണത്തിന് ഇരയായവര്‍ക്കൊപ്പമാണെന്നും എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കാനഡയില്‍ ഏറെ മുസ്‌ലിംകളുള്ള നഗരങ്ങളിലൊന്നാണ് ലണ്ടന്‍. ജനസംഖ്യയുടെ 10 ശതമാനം വരും.
 

Latest News