കോഴിക്കോട്/വെങ്ങളം- പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പാക്കുന്ന കോവിഡ് ബെഡ് പദ്ധതിയിലേക്ക് കോവിഡ്മൂലം മരണപ്പെട്ട ഖദീജയുടെ ഓർമക്കായി രണ്ട് ലക്ഷംരൂപ നൽകി ജമീലയുടെ കുടുംബം. എലത്തൂർ സ്വദേശിയായ ജമീലയെ കോവിഡ് ബാധിതയായതിനെ തുടർന്ന് രണ്ടാഴ്ചയോളം കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്നാണ് കോവിഡിനോട് മല്ലടിച്ച് മരണത്തിന് കീഴടങ്ങിയ ഖദീജയുടെ ഓർമക്കായി ബന്ധുക്കൾ പീപ്പിൾസ് ഫൗണ്ടേഷന്റെ കോവിഡ് ബെഡ് പദ്ധതിയിലേക്ക് ബെഡ് നൽകാൻ തീരുമാനിച്ചത്. ഐ.സി.യു വെന്റിലേറ്റർ, ഓക്‌സിജൻ കോൺസൻട്രേറ്റർ ഉൾപ്പെടെ സംവിധാനങ്ങളുള്ള മുന്നൂറ് ബെഡുകളാണ് വിവിധ ആശുപത്രികളിലായി പീപ്പിൾസ് ഫൗണ്ടേഷൻ ഒരുക്കുന്നത്. ഒരു ബെഡ് ഒരുക്കാൻ ഒരു ലക്ഷം രൂപയാണ് കണക്കാക്കുന്നത്. രണ്ട് ബെഡുകൾക്കുള്ള തുക ഖദീജയുടെ സഹോദരൻ വഴിപോക്കിൽ അഹമ്മദ് പീപ്പിൾസ് ഫൗണ്ടേഷൻ കോഴിക്കോട് ജില്ലാ കോ-ഓഡിനേറ്റർ ആർ.കെ. മജീദിന് കൈമാറി. ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ പ്രൊജക്ട് ഡയറക്ടർ ഇസ്മായിൽ കാപ്പാട്, ഏരിയ പ്രസിഡന്റ് വി.ടി. മൂസക്കോയ, മുസ്തഫ മൂസാങ്കണ്ടി, വി.പി. ബഷീർ വെങ്ങളം എന്നിവർ സംബന്ധിച്ചു. ചെട്ടിക്കുളം കോഴിക്കൽ പരേതനായ സി.വി. മുഹമ്മദ് വൈദ്യരാണ് ഖദീജയുടെ ഭർത്താവ്. അബ്ദുൽ ജലീൽ (കോയമോൻ), പരേതനായ അയൂബ്, റജുല എന്നിവരാണ് മക്കൾ. മരുമക്കൾ: അബ് ദുറഹീം, ഹാജറ, സീനത്ത്. മറ്റു സഹോദരങ്ങൾ: അബൂബക്കർ, മുസ്തഫ, മജീദ്, ബഷീർ, ആയിഷക്കുട്ടി, ജമീല, ഷറീന.