വിരുന്നുവന്ന പ്രവാസിയുടെ കാറിനു വെടിയേറ്റ സംഭവം: പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

കല്‍പറ്റ-പ്രവാസിയുടെ കാറിനു വെടിയേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പടിഞ്ഞാറത്തറ പുതുശേരിക്കടവ് നീറങ്ങാടന്‍ റഷീദ് വെള്ളമുണ്ട വാരാമ്പറ്റിയിലെ സഹോദരിയുടെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിനാണ് വെടിയേറ്റത്. കഴിഞ്ഞ രാത്രിയാണ് സംഭവം. സഹോദരിയുടെ വീട്ടില്‍ വിരുന്നുവന്നതായിരുന്നു റഷീദും കുടുംബവും. രാത്രി സഹോദരിയുടെ വീട്ടില്‍ തങ്ങിയ റഷീദ് രാവിലെ നോക്കിയപ്പോഴാണ് കാറിന്റെ മുന്‍വശത്തെ ചില്ലു തകര്‍ന്നതു ശ്രദ്ധയില്‍പ്പെട്ടത്. സാമൂഹികവിരുദ്ധര്‍ കല്ലെറിഞ്ഞതാണെന്നാണ് ആദ്യം കരുതിയത്. പരിശോധിച്ചപ്പോള്‍ കാറില്‍നിന്നു വെടിയുണ്ട ലഭിച്ചതോടെയാണ് വെടിയേറ്റാണ് ചില്ലു തകര്‍ന്നതെന്നു വ്യക്തമായത്.

മൃഗവേട്ടക്കാരുടെ തോക്കില്‍നിന്നുള്ള വെടിയുണ്ടയാണ് കാറില്‍ പതിച്ചതെന്നാണ് പോലീസിന്റെ നിഗനമം. വരാമ്പറ്റയില്‍ റഷിദിന്റെ സഹോദരിയുടെ വീടിനു സമീപം കാടുപിടിച്ചുകിടക്കുന്ന അഞ്ച് ഏക്കറോളം സ്ഥലമുണ്ട്. ഇവിടെ നായാട്ടിനിറങ്ങിയവര്‍ കാട്ടുപന്നിക്കു നേരേ ഒഴിച്ച നിറയാണ് കാറില്‍ കൊണ്ടതെന്നാണ് നാട്ടുകാരും കരുതുന്നത്.

Latest News