Sorry, you need to enable JavaScript to visit this website.

മലയാളം സംസാരിക്കരുതെന്ന് നഴ്‌സുമാരോട് ദല്‍ഹി സര്‍ക്കാര്‍ ആശുപത്രി, നടപടിയുണ്ടാകുമെന്ന് ഭീഷണിയും

ന്യൂദല്‍ഹി- നഴ്‌സുമാര്‍ പരസ്പരം മലയാളത്തില്‍ സംസാരിക്കരുതെന്നും ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രമെ സംസാരിക്കാവൂ എന്നും ദല്‍ഹി സര്‍ക്കാരിനു കീഴിലുള്ള ജി.ബി പാന്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്റ് റിസര്‍ച് (ജിപ്‌മെര്‍) ഉത്തരവ്. മലയാളം ഉപയോഗിച്ചാല്‍ നഴ്‌സുമാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ആശുപത്രിയിലെ നഴ്‌സിങ് സുപ്രണ്ട് ഇറക്കിയ ഉത്തരവില്‍ മുന്നറിയിപ്പു നല്‍കുന്നു. 

ജിപ്‌മെറില്‍ തൊഴിലിടത്ത് മലയാളം സംസാരഭാഷയായി ഉപയോഗിക്കുന്നതിനെതിരെ ഒരു പരാതി ലഭിച്ചിട്ടുണ്ട്. ഇവിടെ ഏറെ ജീവനക്കാര്‍ക്കും രോഗികള്‍ക്കും അറിയാത്ത ഭാഷയാണിത്. അവര്‍ക്കിത് അസൗകര്യമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് എല്ലാ നഴ്‌സുമാരും ഹിന്ദിയിലോ ഇംഗീഷിലോ മാത്രമെ സംസാരിക്കാവൂ- നഴ്‌സിങ് സുപ്രണ്ട് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. 

ജിപ്‌മെറിലെ നഴ്‌സുമാരില്‍ 60 ശതമാനത്തോളം മലയാളി നഴ്‌സുമാരാണെന്നും ഇതുവരെ ഇത്തരമൊരു ഉത്തരവ് ഉണ്ടായിട്ടില്ലെന്നും ഇവിടെ ജോലി ചെയ്യുന്ന ഒരു മലയാളി നഴ്‌സ് പറയുന്നു. ഒരു രോഗി പരാതിപ്പെട്ടു എന്നാണ് ഞങ്ങളോട് പറഞ്ഞത്. എന്നാല്‍ ഉത്തരവ് വന്നത് സെക്രട്ടറിയേറ്റില്‍ നിന്നാണ്. ഇത് ശരിയല്ല. ഇവിടെ 60 ശതമാനത്തോളം നഴ്‌സുമാരും മലയാളികളാണ്. എന്നാല്‍ രോഗികകളോട് സംസാരിക്കാന്‍ മലയാളം ഉപയോഗിക്കാറില്ല. ഇവിടെ മണിപ്പൂര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള നഴ്‌സുമാരും ഉണ്ട്. അവരും പരസ്പരം സംസാരിക്കുന്നത് അവരുടെ ഭാഷകളിലാണ്. ഇതൊന്നും ഇവിടെ ഒരിക്കലും ഒരു പ്രശ്‌നമായിരുന്നില്ല- നഴ്‌സ് പറയുന്നു. 

ഈ ഉത്തരവിനെതിരെ ദല്‍ഹിയിലെ എയിംസ്, എല്‍.എന്‍.ജെ.പി, ജിടിബി എന്നീ മുന്‍നിര ആശുപത്രികളിലെ മലയാളി നഴ്‌സുമാര്‍ ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ഉത്തരവിനെ അപലപിക്കുകയും ചെയ്തു. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്താനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. 

അതേസമയം , ആശുപത്രിയുടെ ഉന്നത അധികൃതർ അറിയാതെയാണ് ഇത്തരമൊരു സർക്കുലർ പുറത്തുവന്നതെന്നും സർക്കുലർ റദ്ദാക്കുകയാണെന്നും അധികൃതർ അറിയിച്ചു.
 

Latest News