പുതിയ പാര്‍ട്ടിയുമായി രജനികാന്ത്;  തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ചെന്നൈ- കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. രാഷ്ട്രീയത്തിലിറങ്ങുമെന്നും താന്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടി തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും മത്സരിക്കുമെന്നും രജനികാന്ത് വ്യക്തമാക്കി. 
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പുതിയ പാര്‍ട്ടി രൂപീകരിച്ച് തമിഴനാട്ടിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കും. സത്യം, പ്രവര്‍ത്തനം, വളര്‍ച്ച എന്നിവയായിരിക്കും പാര്‍ട്ടിയുടെ മൂന്ന മന്ത്രങ്ങള്‍- രജനി പറഞ്ഞു. 

ജനാധിപത്യം മോശം അവസ്ഥയിലാണെന്ന് തമിഴനാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെ സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ തമിഴനാടിനെ കളിയാക്കുകയാണ്. ഈ ഘട്ടത്തില്‍ ഒരു തീരുമാനമെടുത്തില്ലെങ്കില്‍ എനിക്ക് കുറ്റബോധമുണ്ടാകും. ജനാധിപത്യത്തിന്റെ പേരില്‍ രാഷ്ട്രീയ നേതാക്കള്‍ നമ്മെ കൊള്ളയടിക്കുകയാണ്. നമ്മുടെ പണവും ഭൂമിയും അപഹരിക്കുകയാണ്. ഇതിന്റെ അടിത്തറ തന്നെ നമുക്ക് മാറ്റിപ്പണിയേണ്ടതുണ്ട്- രജനി വ്യക്തമാക്കി.

ആരാധകര്‍ ഏറെനാളായി കാത്തിരുന്ന തീരുമാനം ചെന്നൈ കോടമ്പാക്കത്തെ ആരാധകര സംഗമത്തിലാണ് രജനി പ്രഖ്യാപിച്ചത്. സ്ഥാനമാനങ്ങള്‍ മോഹിക്കുന്നില്ല. തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷം തമിഴ്‌നാട്ടില്‍ സംഭവിച്ച കാര്യങ്ങള്‍ സംസ്ഥാനത്തെ നാണംകെടുത്തി. ജനങ്ങള്‍ തമിഴ്‌നാടിനെ നോക്കി ചിരിക്കുകയാണ്. ഇന്ന് ഞാന്‍ ഈ തീരുമാനം എടുത്തില്ലെങ്കില്‍ ഞാന്‍ കൂടി ജനങ്ങളെ താഴ്ത്തിക്കെട്ടുകയാണ്. ആ കുറ്റബോധം എന്നെ വേട്ടയാടും. എല്ലാകാര്യങ്ങളും മാറ്റണം. അതിനുള്ള സമയമാണിത്. നമുക്ക് ഈ സംവിധാനം മാറ്റണം. മികച്ച ഭരണനിര്‍വഹണം കൊണ്ടുവരാനാണു താന്‍ ആഗ്രഹിക്കുന്നത്. 

ആത്മീയതയില്‍ ഊന്നിയുള്ള രാഷ്ട്രീയമായിരിക്കും തന്റേത്. അല്ലാതെ ജാതിയിലോ മതത്തിലോ അടിസ്ഥാനമാക്കിയതാകില്ല. രാജാക്കന്‍മാരും ഭരണാധികാരികളും മറ്റു രാജ്യങ്ങളെ കൊള്ളയടിക്കുന്ന കാലഘട്ടത്തില്‍നിന്ന് ഇവരെല്ലാം സ്വന്തം നാടിനെ കൊള്ളയടിക്കുന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. ജനാധിപത്യത്തിന്റെ പേരുപറഞ്ഞു രാഷ്ട്രീയക്കാര്‍ നമ്മളെ കൊള്ളയടിക്കുകയാണ്-രജനി കൂട്ടിച്ചേര്‍ത്തു. 

രാവിലെ ആരാധക സംഗമത്തിനു കോടമ്പാക്കത്തെ രാഘവേന്ദ്ര ഹാളിലെത്തിയ അദ്ദേഹത്തെ 'തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി' എന്നു വാഴ്ത്തിയാണ് സ്വീകരിച്ചത്. 'സൂര്യന്റെ ശക്തി പകല്‍ മാത്രമേയുള്ളൂ, രജനിയുടെ ശക്തി എപ്പേഴുമുണ്ട്' തുടങ്ങിയ മുദ്രാവാക്യങ്ങളും ആരാധകര്‍ മുഴക്കി. 


 

Latest News