മക്ക- ബിനാമി ബിസിനസ് കേസിൽ സൗദി പൗരനെയും അഫ്ഗാനിയെയും മക്ക ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. മക്കയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ബിനാമി സ്ഥാപനം നടത്തിയ അഫ്ഗാനി സ്വബൂർ മുഹമ്മദ് സുറൂർ മുഹൈർ, ഇതിന് ആവശ്യമായ ഒത്താശകളും സഹായസഹകരണങ്ങളും ചെയ്തുകൊടുത്ത സൗദി പൗരൻ ഖാലിദ് ബിൻ അബ്ദുല്ല ബിൻ അബ്ദുറഹീം അൽഅൻസാരി എന്നിവർക്കാണ് ശിക്ഷ. ഇരുവർക്കും കോടതി 80,000 റിയാൽ പിഴ ചുമത്തി. ബിനാമി സ്ഥാപനം അടച്ചുപൂട്ടാനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കാനും വിധിയുണ്ട്. ഇതേ മേഖലയിൽ പുതിയ സ്ഥാപനം ആരംഭിക്കുന്നതിൽനിന്ന് സൗദി പൗരന് കോടതി വിലക്കേർപ്പെടുത്തുകയും ചെയ്തു.
നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും ഇരുവരിൽനിന്ന് ഈടാക്കാനും കോടതി ഉത്തരവിട്ടു. ശിക്ഷ പൂർത്തിയാക്കിയ ശേഷം അഫ്ഗാനിയെ സൗദിയിൽനിന്ന് നാടുകടത്തും. പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്ന് ഇയാൾക്ക് ആജീവനാന്ത വിലക്കുമേർപ്പെടുത്തിയിട്ടുണ്ട്. സൗദി പൗരന്റെയും അഫ്ഗാനിയുടെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും രണ്ടു പേരുടെയും ചെലവിൽ രണ്ടു പത്രങ്ങളിൽ പരസ്യം ചെയ്യാനും കോടതി വിധിച്ചു.