കയ്‌റോ- കഴിഞ്ഞ മാസം ഇസ്രായില്‍ ബോംബിട്ട് തകര്‍ത്ത ഫലസ്തീനി പ്രദേശമായ ഗാസയുടെ പുനര്‍നിര്‍മാണത്തില്‍ പങ്കെടുക്കുന്നതിനായി ഈജിപ്തില്‍നിന്ന് എന്‍ജിനീയറിംഗ് സാമഗ്രികളും ജീവനക്കാരും.
ട്രക്കുകളും ബുള്‍ഡോസറുകളും ക്രെയിനുകളും റഫാ അതിര്‍ത്തി കടന്നു.
11 ദിവസം നീണ്ട ഇസ്രായില്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയാണ് ആദ്യഘട്ടത്തില്‍ ഗാസയില്‍ നടത്താനിരിക്കുന്ന പ്രധാന ജോലി.
ഗാസയുടെ പുനര്‍നിര്‍മാണത്തിന് 500 മില്യണ്‍ ഡോളര്‍ ഫണ്ട് ശേഖരിക്കണമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ധാരാളം ഈജിപ്ഷ്യന്‍ കമ്പനികള്‍ സഹായ പദ്ധതിയില്‍ ചേര്‍ന്നു. ഫലസ്തീനികളുടെ ദുരിതമകറ്റുകയും ഗാസയെ സാധാരാണ നിലയിലെത്തിക്കുകയുമാണ് ലക്ഷ്യം.
2014 നു ശേഷം ഇസ്രായില്‍ ഗാസയില്‍ നടത്തിയ കിരാത അതിക്രമങ്ങളില്‍ 250 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1900 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2000 താമസ, വാണിജ്യ കെട്ടിടങ്ങളാണ് തകര്‍ന്നത്. ആയിരങ്ങളാണ് ഭവനരഹിതരായത്. 20 ലക്ഷം ഫലസ്തീനികളാണ് ഗാസയില്‍ താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും 1948 ലെ യുദ്ധത്തിനുശേഷമുള്ള അഭയാര്‍ഥികളാണ്.