Sorry, you need to enable JavaScript to visit this website.

ഓക്‌സിജൻ പ്ലാന്റിന് പിന്തുണ; ഐ.സി.എഫ് ഇന്ന് ഓക്‌സിജൻ ഡേ ആയി ആചരിക്കുന്നു 

ഐ.സി.എഫ് സൗദി നാഷനൽ ഭാരവാഹികൾ ദമാമിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു.

ദമാം- കേരള സർക്കാരിന്റെ ആവശ്യ പ്രകാരം ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സ്ഥാപിച്ച് നൽകുന്ന ഓക്‌സിജൻ പ്ലാന്റിന്റെ പിന്തുണക്കായി ഗൾഫിൽ ഇന്ന് ഓക്‌സിജൻ ഡേ ആയി ആചരിക്കും. സംഘടനയുടെ അടിസ്ഥാന ഘടകം മുതൽ ഗൾഫ് കൗൺസിൽ വരെയുള്ള മുഴുവൻ അംഗങ്ങളും പദ്ധതിയുടെ ഭാഗമാവുകയും ഭാഗധേയം അറിയിക്കുകയും ചെയ്യുമെന്ന് ഭാരവാഹികൾ ദമാമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 


ഒന്നേകാൽ കോടി മുതൽ മുടക്കിൽ, സർക്കാർ നിർദേശിക്കുന്ന ഏറ്റവും ഉചിതമായ സ്ഥലത്താണ് മെഡിക്കൽ ഓക്‌സിജൻ പ്ലാന്റ് നിർമിച്ച് നൽകുക. ദിനേന 1,000 ലിറ്റർ ഉൽപാദന ശേഷിയുള്ളതായിരിക്കും പ്ലാന്റ്. കോവിഡ് രണ്ടാം തരംഗത്തിന്റെ കെടുതികളിൽ കേരളത്തിലും ഏറ്റവും രൂക്ഷമായി അനുഭവിക്കുന്ന ഓക്‌സിജൻ ക്ഷാമം പരിഹരിക്കുന്നതിനുള്ള കരുതലിന്റെ ഭാഗമാണ് പദ്ധതി ഏറ്റെടുത്ത് നിർവഹിക്കുന്നത്. അത്യാസന്ന നിലയിലുള്ള രോഗികൾക്ക് കൃത്രിമമായി ശ്വാസം നൽകാനുള്ള സൗകര്യങ്ങളുടെ അഭാവം ഭീതിതമായ അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. 


കഴിഞ്ഞ 40 വർഷമായി ഗൾഫിലെ സാമൂഹിക, വിദ്യാഭ്യാസ, സാംസ്‌കാരിക, ക്ഷേമ പ്രവർത്തനങ്ങളിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഐ.സി.എഫ് നാട്ടിലെ പദ്ധതികളിൽ ഇതാദ്യമായല്ല പങ്കാളികളാകുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട വാക്സിൻ ചലഞ്ചിൽ 5,000 വാക്‌സിൻ ഐ.സി.എഫ് ഏറ്റെടുത്തിരുന്നതായും ഇവർ അറിയിച്ചു. മനുഷ്യനന്മയും മൂല്യങ്ങളും സംരക്ഷിക്കുന്നതിനും കഷ്ടപ്പെടുന്നവർക്ക് ആശ്വാസമേകുന്നതിനും സംഘടന എന്നും മുന്നിൽ നിന്നിട്ടുണ്ട്. പ്രളയകാലത്തും കോവിഡ് മഹാമാരി ഉൾപ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിലും പലനിലയിലും താങ്ങാവാൻ കഴിഞ്ഞതായും ഇവർ പറഞ്ഞു. തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിന് സമീപം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായകമാകും വിധം പണികഴിപ്പിച്ച സാന്ത്വന കേന്ദ്രം ഐ.സി.എഫിന്റെ സംഭാവനയാണെന്നും ഭാരവാഹികൾ പറഞ്ഞു. നോർക്ക റൂട്ട്‌സിന് കീഴിൽ ആവിഷ്‌കരിച്ച കെയർ കേരള പദ്ധതിയുടെ ഭാഗമായാണ് പ്ലാന്റ് സമർപ്പണമെന്നും മെഡിക്കൽ ഓക്‌സിജൻ പ്ലാന്റിന്റെ പ്രഖ്യാപനം നേരത്തേ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഓൺലൈൻ വഴി നിർവഹിച്ചിരുന്നു. ഐ.സി.എഫ് സൗദി നാഷനൽ ഭാരവാഹികളായ നിസാർ കാട്ടിൽ, ബഷീർ ഉള്ളണം, സുബൈർ സഖാഫി, സലിം പാലച്ചിറ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Latest News