ജിദ്ദ കെ. എം. സി. സിയുടെയും പ്രവാസി ബിസിനസുകാരൻ റഹീം പട്ടർകടവന്റെയും ഇടപെടൽ വിജയത്തിലേക്ക്
കൊച്ചി- പ്രവാസികളെ ബുദ്ധിമുട്ടാക്കുന്ന വാക്‌സിനേഷൻ നയത്തിനെതിരെ കെ. എം. സി. സിയും ജിദ്ദയിലെ സഹ്‌റാനി ഗ്രൂപ്പ് സി.ഇ.ഒ. റഹീം പട്ടർകടവനും നൽകിയ ഹർജിയിൽ ഹൈകോടതിയുടെ ഇടപെടൽ. വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ കോവിഷിൽഡിന്റെ മുഴുവൻ പേരും ഉൾപെടുത്തണമെന്ന് ഹൈകോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ഡോ കൗസർ ഇടപ്പകത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. കോവിഡ് സർട്ടിഫിക്കറ്റിലുള്ള അപാകത മൂലം പ്രവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ ഹാരിസ് ബീരാൻ കോടതിയിൽ ബോധിപ്പിച്ചു. സൗദി സർക്കാർ നിർദേശം പ്രകാരം അസ്ട്രാ സിനെക്ക വാക്‌സിൻ എടുത്തവർക്ക് സൗദിയിൽ പ്രവേശിക്കുമ്പോൾ ക്വാറന്റൈനിൽനിന്ന് ഒഴിവാകാം. എന്നാൽ ഇന്ത്യയിൽ കിട്ടുന്ന വാക്‌സിൻ സർട്ടിഫിക്കറ്റിൽ കോവിഷിൽഡ് എന്ന് മാത്രം പരാമർശിക്കുന്നതിനാൽ സൗദിയിൽ പ്രതിസന്ധി നേരിടും. ഈ ഘട്ടത്തിലാണ് ഹർജികൾ ഫയൽ ചെയ്തത്. വാക്‌സിൻ സർട്ടിഫിക്കറ്റിൽ അസ്ട്രാ സിനെക്ക എന്ന മുഴുവൻ പേരും രേഖപെടുത്തണമെന്ന് ഹൈകോടതി നിർദേശിച്ചു. പ്രവാസികളുടെ പാസ്‌പോർട്ട് നമ്പറും സർട്ടിഫിക്കറ്റിൽ ചേർക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചു.
ഇന്ത്യ ബ്ലാക്ക് ലിസ്റ്റിലുള്ള രാജ്യമായതിനാൽ മറ്റേതേങ്കിലും രാജ്യത്ത് പോയി പതിനാല് ദിവസം ക്വാറന്റൈനിൽ താമസിച്ചതിനു ശേഷം മാത്രമേ ഒരു ഇന്ത്യക്കാരന് നിലവിൽ സൗദിയിലേക്ക് എത്താൻ സാധിക്കുകയുള്ളൂ. അതിനു ശേഷം വാക്‌സിൻ എടുത്തിട്ടുണ്ടെങ്കിൽ സൗദിയിൽ ക്വാറന്റൈൻ വ്യവസ്ഥയിൽ നിന്ന് ഇളവ് ലഭിക്കും. എടുത്തിട്ടില്ലെങ്കിൽ ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്റൈനാണ് സൗദി നിഷ്‌കർഷിക്കുന്നത്.
സൗദി സർക്കാരിന്റെ സർക്കുലർ പ്രകാരം ആസ്ട്ര സെനെക്ക വാക്‌സിൻ രണ്ടു ഡോസ് എടുക്കുന്നവർക്ക് ഇളവുകൾ ഉണ്ട്. പക്ഷേ ഇന്ത്യയിൽ ആസ്ട്ര സെനെക്ക വാക്‌സിൻ കോവീഷീൽഡ് എന്ന പേരിലാണ് നൽകുന്നത്. സർട്ടിഫിക്കറ്റിലും കോവീഷീൽഡ് എന്നാണ് രേഖപ്പെടുത്തുന്നത്. കോവീഷീൽഡ് എന്നത് ആസ്ട്ര സെനെക്ക ആണെന്നത് സൗദി സർക്കാർ അംഗീകരിക്കുന്നില്ല. അതുകൊണ്ട് കോവീഷീൽഡ് വാക്‌സിനെടുത്ത് പോകുന്നവർക്ക് സൗദിയിൽ ബുദ്ധിമുട്ടുകൾ നേരിടുന്നു. അവർക്ക് അതിന്റെ ആനുകൂല്യം ലഭിക്കുന്നില്ല.
ഹൈക്കോടതിയോട് ഹർജിക്കാർ പ്രധാനമായും ആവശ്യപ്പെടുന്നത് കോവീഷീൽഡ് എന്നത് ആസ്ട്ര സെനെക്ക ആണെന്നും സർട്ടിഫിക്കറ്റിൽ അത് വ്യക്തമായി പ്രതിപാദിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നുമായിരുന്നു.
ഇന്ത്യയിൽ ലഭ്യമായ മറ്റൊരു വാക്‌സിൻ കോവാക്‌സിൻ നിലവിൽ സൗദി അറേബ്യ ഉൾപ്പെടെ പല രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. സാധാരണ പൗരന് സ്വന്തം ഇഷ്ട പ്രകാരമുള്ള വാക്‌സിൻ തെരഞ്ഞെടുക്കുവാനുള്ള സൗകര്യം നിലവിലില്ല. വാക്‌സിൻ എടുക്കാൻ പോകുമ്പോൾ മാത്രമാണ് അവർക്കത് അറിയാനുള്ള സാഹചര്യമുണ്ടാകുന്നത്.
കോവാക്‌സിൻ എടുത്ത ഒരു പ്രവാസിയാണെങ്കിൽ അതിന്റെ ഒരു ആനുകൂല്യവും സൗദിയിൽ അയാൾക്ക് ലഭിക്കുകയില്ല. അതിനാൽ കോവാക്‌സിന് അന്താരാഷ്ട്ര തലത്തിൽ അംഗീകൃത വാക്‌സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ വേണ്ടി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം തികച്ചും ന്യായമാണെന്ന് കോടതി നിരീക്ഷിച്ചു . ഇതിൽ മറുപടി പറയാൻ കേന്ദ്ര സർക്കാറിന് രണ്ടാഴ്ച സമയം നൽകി.
സൗദിയിലേക്കുള്ള യാത്രക്ക് ഏകദേശം രണ്ടു ലക്ഷം രൂപയാണ് ഒരു പ്രവാസിക്ക് ചിലവാകുന്നത്. അതിൽ ഏകദേശം എഴുപതിനായിരം രൂപയും സൗദിയിൽ ഹോട്ടൽ ക്വാറന്റൈൻ സൗകര്യത്തിനായാണ് ചെലവഴിക്കേണ്ടി വരുന്നത്. അതിനാൽ ഈ രണ്ടു കാര്യങ്ങളും പരിഹരിച്ചാൽ എഴുപതിനായിരം രൂപയോളം ഓരോ പ്രവാസിക്കും ലാഭിക്കാനാകും. മറ്റൊരു ആവശ്യമായി ഹർജിക്കാർ ഉന്നയിച്ച നാട്ടിലുള്ള പ്രവാസികൾക്ക് മുൻഗണനാ ക്രമത്തിൽ വാക്‌സിൻ നൽകണമെന്ന വിഷയത്തിൽ അനുകൂല നിലപാട് കേരള സർക്കാർ എടുത്തുവെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു






