മലപ്പുറം- വിദ്യാഭ്യാസ സ്‌കോളർഷിപ്പിനും കോച്ചിംഗ് സെന്ററുകളിലെ പ്രവേശനത്തിനും സ്വീകരിച്ചു വരുന്ന 80:20 അനുപാതം പുനർനിശ്ചയിക്കണമെന്ന ഹൈക്കോടതി വിധിയിൽ നിയമസഭയിൽ പ്രമേയം കൊണ്ടുവരാത്ത ലീഗ് നടപടിയിൽ അത്ഭുതം തോന്നുന്നുവെന്ന് കെ.ടി ജലീൽ എം.എൽ.എ. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് എം.എൽ.എയുടെ വിമർശനം. സമുദായത്തിന്റെ അട്ടിപ്പേറവകാശം പേറുന്ന മുസ്ലിംലീഗിന് ഇക്കാര്യത്തിൽ ഇരട്ട നിലപാടാണുള്ളതെന്നും ജലീൽ വിമർശിച്ചു. 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എന്ത്‌കൊണ്ട് ലീഗ് അടിയന്തിര പ്രമേയം കൊണ്ട് വരുന്നില്ല? 
പാലൊളി കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കിയ ശേഷം 2011 മുതൽ വിദ്യാഭ്യാസ സ്‌കോളർഷിപ്പിനും കോച്ചിംഗ് സെന്ററുകളിലെ പ്രവേശനത്തിനും സ്വീകരിച്ച് വരുന്ന  80:20 അനുപാതം ന്യൂനപക്ഷങ്ങളിലെ ജനസംഖ്യാനുപാതികമായി പുനർ നിശ്ചയിക്കണമെന്ന കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന ആവശ്യം വിവിധ സംഘടനകൾ ഉന്നയിച്ചിരിക്കുകയാണ്. സമുദായത്തിന്റെ അട്ടിപ്പേറവകാശം പേറുന്ന മുസ്ലിംലീഗിന് ഇക്കാര്യത്തിൽ ഇരട്ട നിലപാടാണുള്ളത്. നിയമസഭാ സമ്മേളനം നടന്ന്‌കൊണ്ടിരിക്കെ മുസ്ലിം സംഘടനകൾ ഒരേ സ്വരത്തിൽ പറഞ്ഞ കാര്യം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും സർക്കാറിന്റെ ഇടപെടൽ സാദ്ധ്യമാക്കാനും ഒരടിയന്തിര പ്രമേയമോ ശ്രദ്ധ ക്ഷണിക്കലോ ഇന്നുവരെയും ലീഗ് കൊണ്ടുവന്നിട്ടില്ല. എന്തിനധികം, ലീഗ് നിയമസഭാ സാമാജികരുടെ ഭാഗത്ത് നിന്ന് എടുത്തുപറയത്തക്ക  ഒരു ഇടപെടൽ പോലും സഭാ തലത്തിൽ ഉണ്ടായിട്ടില്ലെന്നത് എന്നെ ശരിക്കും അൽഭുതപെടുത്തുകയാണ്.
സഭക്ക് പുറത്ത് സർക്കാറിനെതിരെ രൂക്ഷ വിമർശനം നടത്തുന്ന ലീഗ് ഒരു 'അഴകൊഴമ്പൻ' സമീപനമാണ് സഭക്കകത്ത് 80:20 അനുപാത വിഷയത്തിൽ സ്വീകരിക്കുന്നത്. ഈ കാപട്യം എല്ലാ മതസംഘടനകളും മനസ്സിലാക്കണം. 
നാലാം തിയ്യതി വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3.30 ന് പുതിയ സാഹചര്യം വിലയിരുത്തി നടപടി സ്വീകരിക്കാൻ  മുഖ്യമന്ത്രി ഓൺലൈൻ വഴി സർവ്വകക്ഷി യോഗം വിളിച്ചിരിക്കുകയാണ്. ലീഗിന്റെയും കോൺഗ്രസ്സിന്റെയും 'ഉറച്ച' നിലപാടുകൾ പ്രസ്തുത യോഗത്തിൽ  വ്യക്തമാക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. മദ്രസ്സാ അദ്ധ്യാപകർക്ക് സർക്കാർ ശമ്പളം കൊടുക്കുന്നു എന്ന പച്ചനുണ ആരോ എഴുതി കൊടുത്തതിന്റെ പേരിലാണ് നീതിന്യായ സംവിധാനം സർക്കാരിനോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് കൽക്കത്ത ഹൈക്കോടതിയിൽ ഖുർആൻ നിരോധിക്കണമെന്ന് പറഞ്ഞ് രണ്ടുപേർ കേസ് കൊടുത്ത സംഭവമാണ് സ്മൃതിപഥത്തിൽ തെളിഞ്ഞ് വരുന്നത്. ഇനിയും എന്തൊക്കെയാണാവോ കാണുകയും കേൾക്കുകയും ചെയ്യേണ്ടി വരിക?  
ചെറുപ്പത്തിൽ കേട്ട ഒരു കഥ അനുസ്മരിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.
'പണ്ട് നാട്ടിൻ പുറത്തെ ഒരു പുത്തൻ പണക്കാരൻ തന്റെ എതിരാളിയെ കടിപ്പിക്കാൻ നല്ല വില കൊടുത്ത് ഒരു നായയെ വാങ്ങി. മുതലാളി പറഞ്ഞ പ്രകാരം കൊഴുപ്പും വലിപ്പവും ശരാശരി മാത്രമുള്ള തന്റെ 'ശത്രു'വിനെ നായ കടിച്ചു. പിറ്റേ ദിവസം അതേ സമയമായപ്പോൾ മനുഷ്യ രക്തത്തിന്റെ രുചി നാവിൽ ഊറി വന്ന നായ തടിച്ചു കൊഴുത്ത സമീപസ്ഥനായ യജമാനന്റെ ''കാൽമുട്ടിന് തൊട്ടുതഴെയുള്ള മസ്സിൽ കടിച്ചു പറിച്ച് രക്തം നുണഞ്ഞു. ഇത് കണ്ട വഴിപോക്കൻ ആരോടെന്നില്ലാതെ പറഞ്ഞു; കടിക്കുന്ന പട്ടിയെ പൊന്നും വിലക്കു വാങ്ങി സ്വയം അപകടത്തിലായ പടുവിഡ്ഢി'.
എൻ.ബി: ആരും ലീഗിനെ പുത്തൻ പണക്കാരന്റെ സ്ഥാനത്ത് കാണരുതെന്ന് അപേക്ഷ.
 

	
	




