Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫാസിസത്തിന്റെ എമണ്ടന്‍ കെട്ടിടം, സെന്‍ട്രല്‍ വിസ്ത പദ്ധതിയെ വിമര്‍ശിച്ച് എം.എ ബേബി

തിരുവനന്തപുരം -  കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിയെ വിമര്‍ശിച്ച് സിപിഎം  പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഫാസിസം എമണ്ടന്‍ കെട്ടിടങ്ങളിലൂടെ തങ്ങളുടെ മേധാവിത്വം സ്ഥായിയാക്കാന്‍ ശ്രമിക്കും. ജനാധിപത്യം, വാസ്തുശില്പപാരമ്പര്യത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുമെന്നും എം.എ ബേബി ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഇന്ത്യയിലെ അതിഗുരുതരമായ കോവിഡ് സാഹചര്യത്തില്‍ ദല്‍ഹിയിലെ 'സെന്‍ട്രല്‍ വിസ്റ്റ' അവന്യു പുനര്‍നിര്‍മാണ പദ്ധതി നിറുത്തി വെക്കണമെന്നപേക്ഷിക്കുന്ന പൊതുതാല്പര്യ ഹരജി ദ്ല്‍ഹി ഹൈക്കോടതി തള്ളിക്കളഞ്ഞു.

ഹരജി നല്‍കിയ എഴുത്തുകാരിയും വിവര്‍ത്തകയുമായ അന്യ മല്‍ഹോത്ര, ചരിത്രകാരനായ സുഹൈല്‍ ഹഷ്മി (സഫ്ദര്‍ ഹഷ്മിയുടെ സഹോദരന്‍) എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയിട്ടുകൊണ്ടാണ് കേസ് തള്ളിയത്. അങ്ങേയറ്റം നിരാശാജനകമായ കോടതിവിധിയാണിത്. ഇത്തരം പൊതുതാല്പര്യങ്ങളുമായി കോടതിയില്‍ എത്തുന്നതില്‍നിന്ന് പൗരരെ നിരുത്സാഹപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയുള്ളത്. പൊതുതാല്പര്യ വ്യവഹാരത്തെ പ്രോത്സാഹിപ്പിച്ച ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ തുടങ്ങിയ മഹാരഥരുടെ പാരമ്പര്യത്തിന് കടകവിരുദ്ധം.  

ഇന്ത്യയുടെ പാര്‍ലമെന്റും നോര്‍ത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, കേന്ദ്ര സെക്രട്ടേറിയറ്റിന്റെ മറ്റു മന്ത്രാലയങ്ങള്‍ എന്നിവയും വരുന്ന ഭരണകേന്ദ്രം പുനര്‍നിര്‍മിക്കുകയാണ് ഈ പദ്ധതി. ഇന്ത്യയുടെ സാമ്രാജ്യവിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെയും ജനാധിപത്യപരീക്ഷണങ്ങളുടേയും അമൂല്യമായ ഓര്‍മകള്‍ പേറി നില്‍ക്കുന്ന ദല്‍ഹി നഗരകേന്ദ്രത്തിന്റെ പാരമ്പര്യം മുഴുവന്‍ നശിപ്പിച്ച് പുതിയ കെട്ടിടങ്ങളുണ്ടാക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത  ഹിംസയാണെന്ന് വിവിധ ചരിത്രകാരന്മാരും വാസ്തുശില്പികളും ആവര്‍ത്തിച്ച് വാദിക്കുന്നു. പക്ഷേ, ഇന്ത്യയുടെ ഭരണാധികാരികള്‍ ആ ശബ്ദങ്ങളെ തൃണവല്‍ഗണിക്കുകയാണ്. സൗകര്യപ്രദമായ പാര്‍ലമെന്റ് സമുച്ചയവും പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവരുടെ ഓഫീസ് താമസ, സൗകര്യങ്ങള്‍ എന്നിവയും ഇപ്പോള്‍ത്തന്നെ നമുക്കുണ്ട്. ഹെറിറ്റേജ് മേഖലയായ ദല്‍ഹി ബോട്ട് ക്ലബ്ബിന്റെ തുറസ്സുകളെ നശിപ്പിച്ചുകൊണ്ട് വിഭാവനം ചെയ്യുന്ന ഈ ധൂര്‍ത്ത് നഗരങ്ങളിലെ പുതിയ നിര്‍മ്മിതികള്‍ക്കുമുമ്പ് നടത്തേണ്ട പലതല ചര്‍ച്ചകള്‍ സംബന്ധിച്ച അന്തര്‍ദ്ദേശീയ - ദേശീയ തത്ത്വങ്ങളും നടപടിക്രമങ്ങളും നഗ്നമായി ലംഘിക്കുകകൂടിയാണ്. പ്രതീകാത്മകമായാണെങ്കിലും പാര്‍ലമെന്റിനെ പ്രധാനമന്ത്രിയുടെ വീടിന്റെ അനുബന്ധമാക്കുന്ന വിധമാണ് ഈ നിര്‍മ്മിതി. ദല്‍ഹിയില്‍ വേറെ പത്തിലധികം നിര്‍മ്മാണങ്ങള്‍ നടക്കുന്നതില്‍ പരാതിക്കാര്‍ എന്തുകൊണ്ട് എതിര്‍പ്പു പ്രകടിപ്പിക്കുന്നില്ല എന്നൊരു ചോദ്യം കോടതി ചോദിച്ചതായി പത്രങ്ങളില്‍ വായിച്ചു. എന്നാല്‍ കോടതിയുടേത് യുക്തിരഹിതമായ ചോദ്യം ആണെന്നു പറയാതെ വയ്യ.

ഇപ്പോള്‍ ദല്‍ഹിയില്‍ നല്ല വാസ്തുശില്‍പഭംഗിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ,വിവിധ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്രദമായ ചരിത്രനിര്‍മ്മിതികള്‍ പോരാ എന്ന തലതിരിഞ്ഞ വാദത്തെ ആസ്പദമാക്കിയാണ് ഈ പദ്ധതിയെന്നതിനാലാണ് വിവേകികളായ പൗരര്‍ അരുതേ, അരുതേയെന്ന് അപേക്ഷിക്കുന്നത്. പ്രാഥമിക വകയിരുത്തല്‍തന്നെ 20,000 കോടിയാണ്. അതിനിയും തരാതരംപോലെ വര്‍ധിക്കാനുമാണ് സാധ്യത. ദല്‍ഹിയിലെ മറ്റേതെങ്കിലും നിര്‍മ്മാണത്തെപ്പറ്റി ഇതുപോലെ വ്യാപകവും യുക്തിഭദ്രവുമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുമില്ല. അതല്ല മറിച്ചാണെങ്കില്‍ കോടതി അത്തരം നിര്‍മ്മിതികളേയും കേസിന്റെ പരിധിയില്‍ കൊണ്ടുവന്നാല്‍മതിയല്ലോ.

ബെര്‍ലിന്റെ ഭരണകേന്ദ്രം ആക്സിയല്‍ വിസ്റ്റ, ജെര്‍മാനിയ എന്ന പേരില്‍ ലോകതലസ്ഥാനത്തിനുതകുന്ന വിധം പുനര്‍നിര്‍മിക്കുക എന്നത് ഫാസിസ്റ്റ് ഹിറ്റ്ലറുടെ ഭ്രാന്തമായ ഒരു സ്വപ്നപദ്ധതിയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മനി ജയിച്ച ശേഷമുള്ള വിജയിയുടെ തലസ്ഥാനമായാണതിനെ ഹിറ്റ്ലര്‍ കണ്ടത്. ഈ വിസ്റ്റയുടെ നിര്‍മാണത്തിനായി കുറേ കെട്ടിടങ്ങള്‍ പൊളിച്ചു, കുറച്ചൊക്കെ പുതുക്കുകയും ചെയ്തു. യുദ്ധത്തില്‍ ജര്‍മനി സഖ്യസേനയോട്, വിശേഷിച്ച് ബോള്‍ഷെവിക്ക് ചെമ്പടയോട് തോറ്റ് പിന്തിരിഞ്ഞോടുകയും ആയിരക്കണക്കിനു ജര്‍മന്‍കാര്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തപ്പോള്‍ ആല്‍ബര്‍ട്ട് സ്പിയറുമായി ജര്‍മാനിയയുടെ പ്ലാന്‍ നോക്കി ചര്‍ച്ചകള്‍ നടത്തുകയായിരുന്നത്രെ ഹിറ്റ്ലര്‍. തൊഴില്‍ കൊണ്ടു വാസ്തുശില്പിയായ ആല്‍ബര്‍ട്ട് സ്പിയര്‍ ഹിറ്റ്ലറുടെ ആയുധ ഉല്പാദന മന്ത്രി ആയിരുന്നു.

ദല്‍ഹിയില്‍ കോവിഡ് പിടിച്ച മനുഷ്യര്‍ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിക്കുമ്പോള്‍ തന്റെ പുതിയ പാര്‍ലമെന്റും കേന്ദ്ര സെക്രട്ടേറിയറ്റും പ്രധാനമന്ത്രിക്കുള്ള പുതിയ കൊട്ടാരവും ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ് നരേന്ദ്ര മോഡി. വാക്സിന്‍ ഇല്ലാതെ ജനജീവിതം വഴിമുട്ടി നില്ക്കുമ്പോള്‍ ഇരുപതിനായിരം കോടി ചെലവഴിക്കപ്പെടുന്നത് ഈ കെട്ടിടങ്ങള്‍ ഉണ്ടാക്കാനാണ്.

ലണ്ടനില്‍ പോയി ബ്രിട്ടീഷ് പാര്‍ലമെന്റ് കണ്ടിട്ടുള്ളവര്‍ക്കറിയാം എത്ര പരിമിതികള്‍ ഉള്ളതാണ് അതെന്ന്. എം.പിമാരെല്ലാം വന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സമ്മേളന ഹാളില്‍ ഒരുമിച്ച് ഇരിക്കാന്‍ പോയിട്ട് നില്‍ക്കാന്‍പോലും സ്ഥലമുണ്ടാകില്ല. വോട്ടെടുപ്പിനുവേണ്ടി പ്രത്യേക ക്രമീകരണങ്ങളും ഉണ്ടാക്കണമെന്ന അസൗകര്യമുണ്ട്. നമ്മുടെ നിയമസഭ്ക്കുള്ളത്ര പോലും ആധുനിക സൗകര്യങ്ങള്‍ ബ്രിട്ടനിലെ പാര്‍ലമെന്റില്‍ ഇല്ല. പക്ഷേ, ബ്രിട്ടനിലെ ജനാധിപത്യത്തിന്റെ മഹത്തായ പാരമ്പര്യം ഓര്‍മിപ്പിക്കാനാണവര്‍ ആ പാര്‍ലമെന്റ് കെട്ടിടത്തില്‍നിന്ന് മാറാത്തത്. ഒരു പുതിയ കെട്ടിടം പണിയാന്‍ മുട്ടുള്ള ദരിദ്ര നാരായണന്മാരുടെ രാജ്യവുമല്ല യുനൈറ്റഡ് കിങ്ഡം. ജനാധിപത്യ പാരമ്പര്യത്തെ പരിമിതമായിട്ടാണെങ്കിലും സംരക്ഷിക്കുന്നതില്‍ ആ രാജ്യത്തിനുള്ള താല്പര്യമാണത് കാണിക്കുന്നത്.

ഫാസിസം എമണ്ടന്‍ കെട്ടിടങ്ങളിലൂടെ തങ്ങളുടെ മേധാവിത്വം സ്ഥായിയാക്കാന്‍ ശ്രമിക്കും. ജനാധിപത്യം, വാസ്തുശില്പ പാരമ്പര്യത്തെ സംരക്ഷിക്കാനും.
നാഷണല്‍ ആര്‍ക്കൈവ്സ്, നാഷണല്‍ മ്യൂസിയം, ഇന്ദിര ഗാന്ധി ദേശീയ കലാകേന്ദ്രം എന്നീ സാംസ്‌കാരികകേന്ദ്രങ്ങളുടെ കെട്ടിടങ്ങള്‍ പൊളിച്ച് ഈ സ്ഥാപനങ്ങളെ നഗരകേന്ദ്രത്തില്‍നിന്ന് മാറ്റിയിട്ടാണ് ഹിറ്റ്ലറുടെ ജര്‍മാനിയ പോലെ മോഡിയുടെ 'ഇന്ത്യാനിയ' ദല്‍ഹിയില്‍ നിര്‍മിക്കപ്പെടുന്നത്.

 

Latest News