വെക്കെടാ വെടി ... കോവിഡ്  വ്യാപനം തടയാന്‍ പൂച്ചകളെയും  പ്രാവുകളെയും കൊന്നൊടുക്കാന്‍ ഉത്തരവിട്ട് കിം

ബെയ്ജിംഗ്- കോവിഡിനെ പ്രതിരോധിക്കാന്‍ വിചിത്രമായ നടപടികള്‍ സ്വീകരിച്ചതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ ഒരു നേതാവാണ് ഉത്തര കൊറിയയുടെ കിം ജോങ് ഉന്‍. കഴിഞ്ഞ വര്‍ഷം ചൈനയില്‍ നിന്ന് വീശുന്ന മഞ്ഞ പൊടി കാറ്റ് കൊറോണ വൈറസ് പരത്തുമെന്ന് പറഞ്ഞ നേതാവ്, ഇപ്പോള്‍ പുതിയൊരു വാദവുമായി വന്നിരിയ്ക്കയാണ്. കോവിഡിന്റെ വ്യാപനം തടയാന്‍ സൈന്യത്തോട് രാജ്യത്തെ പൂച്ചകളെയും പ്രാവുകളെയും കൊന്നൊടുക്കാന്‍ ഉത്തരവിട്ടിരിക്കയാണ് അദ്ദേഹം. ചൈനയില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്ന അവ വൈറസ് പരത്തുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം ഇപ്പോള്‍ മൃഗങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ്. അതിര്‍ത്തിയിലെ പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള ഉദ്യോഗസ്ഥര്‍ പക്ഷികളെ വെടിവച്ചുകൊല്ലുന്നതും പൂച്ചകളെയും ഉടമകളെയും തിരഞ്ഞുപിടിക്കുകയും ചെയ്യുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതിര്‍ത്തിക്കടുത്തുള്ള ഹെയ്‌സാനില്‍, പൂച്ചയെ വളര്‍ത്തിയ ഒരു കുടുംബത്തെ 20 ദിവസത്തേക്ക് തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്നതായി ഡെയ്‌ലി എന്‍കെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പുറമെ, ഈ മാസം ആദ്യം രാജ്യത്തെ പ്രധാന ആശുപത്രികളില്‍ ചൈനീസ് മരുന്ന് ഉപയോഗിക്കുന്നത് കിം നിരോധിച്ചിരുന്നു. ചൈനീസ് മരുന്നുകള്‍ നിരോധിക്കുന്നതിനൊപ്പം, ചൈനീസ് വാക്‌സിന്‍ പരീക്ഷണങ്ങളും അദ്ദേഹം രാജ്യത്ത് നിര്‍ത്തിവച്ചു. പകരം കൊറോണ വൈറസിനെതിരെ രാജ്യം തന്നെ സ്വന്തമായൊരു വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ഗവേഷകരോട് ആവശ്യപ്പെട്ടിരിക്കയാണ് കിം. ലോകത്ത് പകര്‍ച്ചവ്യാധി പടര്‍ന്നു കയറുമ്പോഴും, കോവിഡ് 19 കേസുകള്‍ ഒന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉത്തര കൊറിയ അവകാശപ്പെടുന്നു.

Latest News