ദമാം- സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിൽ സമ്മിശ്ര പ്രതികരണവുമായി ദമാമിലെ വിദ്യാഭ്യാസ സമൂഹം. തീരുമാനം പൊതുവെ സ്വാഗതാർഹമാണെന്ന് ദമാം ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ മെഹനാസ് ഫരീദ് പറഞ്ഞു. കോവിഡ് പകർച്ചവ്യാധിയുടെ നിലവിലെ സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കൽ ഉചിതമായ തീരുമാനമാണെന്നും അവർ കൂട്ടിച്ചേർത്തു.
പ്ലസ് ടു പരീക്ഷ റദ്ദാക്കിയുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം അംഗീകരിക്കുക എന്നത് തന്നെയാണ് നിലവിലെ സാഹചര്യത്തിൽ ചെയ്യാനാകൂവെന്നും ഈ മഹാമാരിയുടെ വ്യാപന സമയത്ത് വിദ്യാർത്ഥികളുടെ സുരക്ഷ ഒരു പ്രാധാന ഘടകമാണെന്നും ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയംഗം നസ്്്‌ല ബാരി അഭിപ്രായപ്പെട്ടു. സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ നടപടിയെ അംഗീകരിക്കുന്നതോടൊപ്പം വിദ്യാർഥികളിൽ ഇത് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നു ദമാം ഇന്ത്യൻ സ്‌കൂൾ പാരന്റ്‌സ് അസോസിയേഷൻ പ്രസിഡണ്ട് ഷഫീഖ് കൊടുങ്ങല്ലൂർ അഭിപ്രായപ്പെട്ടു. പരീക്ഷ എഴുതാൻ കഴിയാത്തതിലൂടെ വിദ്യാർത്ഥികളുടെ ആത്മ വിശ്വാസം നഷ്ടപ്പെടുമെന്നും അവരുടെ ആശങ്കക്കൊപ്പം അവരിലെ പ്രാഗത്ഭ്യം തെളിയിക്കാനുള്ള അവസരമാണ് നിഷേധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് വ്യാപനം ശക്തമായി തുടരുന്നതിനാൽ ഇതിന്റെ അവസാനം എന്നാണെന്ന് പ്രവചിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ വിദ്യാർഥികളിൽ ഉണ്ടാവുന്ന മാനസിക പ്രയാസം വളരെ വലുതാണെന്നും രക്ഷിതാക്കളും വിദ്യാർത്ഥികളും ഇക്കാര്യത്തിൽ ആകുലരാണെന്നും ഷഫീഖ് പറയുന്നു.
പ്ലസ് ടു പരീക്ഷ റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനം സ്വാഗതാർഹാമാണെന്നു വിദ്യാഭ്യാസ പ്രവർത്തകനും സിജി ഇന്റർനാഷണൽ വൈസ് ചെയർമാനുമായ മജീദ് കൊടുവള്ളി അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ മുൻകാല റെക്കോർഡുകൾ പരിശോധിച്ച് േ്രഗഡ് നിശ്ചയിക്കുവാനുള്ള നീക്കം നിലവിലെ കൊവിഡ് സാഹചര്യത്തിൽ ഉചിതമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്ഷം തന്നെ പരീക്ഷ നടത്തിപ്പിലും പഠനത്തിലും വന്ന നഷ്ടങ്ങളും പോരായ്മകളും വരാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നും അതിലൂടെ ഉന്നത വിദ്യാഭ്യാസത്തിനും മറ്റു വിവിധ മേഖലകളിലേക്കും തിരിയേണ്ട വിദ്യാർത്ഥികളിൽ പ്രയാസങ്ങൾ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
പ്ലസ് ടു പരീക്ഷ റദ്ദാക്കിയ നടപടി സ്വഗതാർഹാമാണെങ്കിലും വിദ്യാർത്ഥികളോട് നീതി പുലർത്തുന്ന രീതിയാണ് അവലംഭിക്കേണ്ടതെന്നു ദമാം ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ സുനിൽ മുഹമ്മദ് അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ പഴയ റെക്കോർഡുകൾ പരിശോധിച്ച് വിധി നിർണ്ണയിക്കുന്ന രീതി എത്രത്തോളം കുറ്റമറ്റ രീതിയിലായിരിക്കുമെന്നു സംശയിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളുടെ പ്രതീക്ഷയിൽ വിള്ളൽ വീഴ്ത്തുന്ന നടപടികൾ ഒഴിവാക്കി നൂതനമായ മാർഗ്ഗങ്ങൾ അവലംഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദമാം ഇന്ത്യൻ സ്‌കൂളിൽ കഴിഞ്ഞ അധ്യായനവർഷത്തിൽ രക്ഷിതാക്കളിൽ നിന്നും പൂർണ്ണമായും ഫീസ് പിരിച്ചെടുത്തതായും ക്ലാസുകൾ ഒന്നും നടക്കാത്ത സാഹചര്യത്തിൽ ഈ ദുരിത കാലത്ത് രക്ഷിതാക്കൾക്ക് അത് തിരിച്ചു നൽകണമെന്നും സുനിൽ മുഹമ്മദ് ഇന്ത്യൻ അംബാസഡറോടും സ്‌കൂൾ അധികൃതരോടും അഭ്യർഥിച്ചു.
പ്ലസ് ടു പരീക്ഷ റദ്ദാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് ദമാം ഒ ഐ സി സി റീജ്യണൽ പ്രസിഡണ്ടും ദമാം ഇന്ത്യൻ സ്‌ക്കുളിലെ രക്ഷിതാവുമായ ഹനീഫ്് റാവുത്തർ അഭിപ്രായപ്പെട്ടു. കോവിഡ് പകർച്ചവ്യാധിയുടെ വ്യാപന സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കൽ ഉചിതമായ തീരുമാനമാണെന്നും ഇത് സി ബി എസ് ഇ പരീക്ഷക്കായി കാത്തിരിക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്കിടയിൽ അസംതൃപ്തി ഉണ്ടാക്കുമെന്നും അതിനാൽ വിദ്യാർത്ഥികളുടെ വിശ്വാസ്യത കുടി കൈവരിക്കാൻ സാധിക്കണമെന്ന്്് അദ്ദേഹം കൂട്ടിച്ചേർത്തു.