Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയുടെ കള്ളപ്പണകേസ്; ഏഷ്യാനെറ്റ് അവതാരകൻ വിനുവിന് ഇ.ഡിയുടെ ഭീഷണി

തിരുവനന്തപുരം- ബി.ജെ.പി നേതൃത്വം ഉൾപ്പെട്ട കൊടകര കള്ളപ്പണ കേസ് സംബന്ധിച്ച ചർച്ച നയിച്ചതിന് ഏഷ്യാനെറ്റ് അവതാരകൻ  വിനു വി ജോണിന് എതിരെ  ഇ.ഡി ഉദ്യോഗസ്ഥന്റെ തത്സമയ ഭീഷണി. ഇന്ന് രാത്രി ഏഷ്യാനെറ്റിൽ ചർച്ച നടക്കുന്നതിനിടെയാണ് വിനുവിന്റെ ഫോണിലേക്ക് ഇ.ഡി ഉദ്യോഗസ്ഥന്റെ ഭീഷണി എത്തിയത്. അധികം സ്മാർട്ടാകാൻ ശ്രമിക്കരുത് എന്നായിരുന്നു ഉദ്യോഗസ്ഥന്റെ സന്ദേശം എന്ന് വിനു തന്നെ ചർച്ചക്കിടെ വെളിപ്പെടുത്തി. ഉദ്യോഗസ്ഥന്റെ പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും സഹചര്യം വരുമ്പോൾ ആരാണെന്ന് വിളിച്ചുപറയുമെന്നും വിനു വ്യക്തമാക്കി. കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ലോക് താന്ത്രിക് യുവ ജനതാദൾ നേതാവ് സലീം മടവൂർ, ഒ.ബി.സി മോർച്ച മുൻ സംസ്ഥാന പ്രസിഡന്റ് ഋഷി പൽപ്പു, രാഹുൽ ഈശ്വർ എന്നിവർ പങ്കെടുത്ത ചർച്ചക്കിടെയായിരുന്നു വിനുവിന് ഇ.ഡി ഉദ്യോഗസ്ഥന്റെ ഭീഷണി സന്ദേശമെത്തിയത്. ഒരു സിഗരറ്റ് കൂടിൽ എഴുതിക്കൊടുത്താൽ പോലും അന്വേഷണത്തിന് എത്തുമായിരുന്ന ഇ.ഡി ഉദ്യോഗസ്ഥർ എവിടെയെന്ന് വിനു ചോദിച്ചിരുന്നു. ഇ.ഡി ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ നീക്കത്തെ പറ്റിയും വിനു രൂക്ഷമായ ഭാഷയിലാണ് ചർച്ചയ്ക്കിടെ പ്രതികരിച്ചത്. അധികം വൈകാതെ ഭീഷണി സന്ദേശവുമെത്തി. ഭീഷണിയെ പേടിക്കില്ലെന്നും ധൈര്യമുണ്ടെങ്കിൽ അന്വേഷിച്ച് ജയിലിൽ അടക്കൂവെന്നും വിനു വെല്ലുവിളിച്ചു. ചർച്ച അവസാനിപ്പിച്ചതും ഇ.ഡി ഉദ്യോഗസ്ഥന്റെ ഭീഷണി ചൂണ്ടിക്കാണിച്ചായിരുന്നു.

Latest News