Sorry, you need to enable JavaScript to visit this website.

പോരാട്ടം തുടരാൻ തന്നെയാണ് തീരുമാനം-പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ

മലപ്പുറം- എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ പരിഗണന നൽകുന്ന ഭരണഘടന പരിഗണിക്കാത്ത കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പോരാടാൻ തന്നെയാണ് തീരുമാനമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മതാടിസ്ഥാനത്തിൽ ഒരു വിഭാഗം ജനങ്ങളെ മാത്രം മാറ്റി നിർത്താതെ എല്ലാ വിഭാഗം ജനങ്ങൾക്കും ഭരണഘടന അനുശാസിക്കുന്ന തുല്യതയും നീതിയും ഉറപ്പ് വരുത്തണമെന്നും ലക്ഷ്യം നേടുന്നത് വരെ പോരാട്ടം തുടരാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 
മുസ്‌ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിക്കു വേണ്ടി  സുപ്രീം കോടതിയിൽ ഇന്ന് കുഞ്ഞാലിക്കുട്ടി ഹർജി ഫയൽ ചെയ്തിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നെത്തിയ മുസ്‌ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കൊണ്ട് വിജ്ഞാപനമിറക്കിയിരുന്നു. ഇത് ഭരണഘടന ഉറപ്പ് നൽകുന്ന തുല്ല്യതക്ക് എതിരാണ്. മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതയുടെ നഗ്‌നമായ ലംഘനമാണ്. 1955 ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിൽ 2009 ൽ തയ്യാറാക്കിയ ചട്ടങ്ങൾ പ്രകാരമാണ് കേന്ദ്ര ആഭ്യന്ത മന്ത്രാലയം പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചത്. എന്നാൽ 1995 ലെ പൗരത്വ നിയമ പ്രകാരം മതാടിസ്ഥാനത്തിൽ പൗരത്വം നൽകാൻ സാധ്യമല്ലെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആ ഉറപ്പ് ലംഘിച്ച് കൊണ്ടാണ് 2019 ലെ നിയമത്തിലെ വ്യവസ്ഥകൾ വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. മതാടിസ്ഥാനത്തിൽ ഒരു വിഭാഗം ജനങ്ങളെ മാത്രം മാറ്റി നിർത്താതെ എല്ലാ വിഭാഗം ജനങ്ങൾക്കും ഭരണഘടന അനുശാസിക്കുന്ന തുല്യതയും നീതിയും ഉറപ്പ് വരുത്തണം. അതിനു വേണ്ടിയുള്ള പോരാട്ടം തുടരാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
 

Latest News