തിരുവനന്തപുരം- ഒരു ജനസഞ്ചയത്തിന്റെ അവകാശങ്ങളുടെയും സംസ്‌കാരത്തിന്റെയും കാവലാളാകേണ്ട ലക്ഷദ്വീപിലെ ഭരണകൂടം അടിച്ചമർത്തലിന്റെ പ്രതിരൂപമായി മാറുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
ഇതൊരു സംഘ്പരിവാർ അജണ്ടയാണ്. ലക്ഷദ്വീപിനെ ഒരു പരീക്ഷണശാലയാക്കി മാറ്റുകയാണ്. അത് വിജയിച്ചാൽ ഈ രാജ്യം മുഴുവൻ കിരാതമായ നിയമങ്ങൾ ജനങ്ങളുടെ മീതേ അടിച്ചേൽപ്പിക്കാൻ കഴിയുമോയെന്ന പരീക്ഷണമാണ് ലക്ഷദ്വീപിൽ നടക്കുന്നതെന്നും സതീശൻ പറഞ്ഞു. ലക്ഷദ്വീപിലെ ജനങ്ങൾ പിന്തുണപ്രഖ്യാപിച്ച് നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് എവിടെ പോയാലും കാണാൻ കഴിയാത്ത ഇത്രമാത്രം നിഷ്‌കളങ്കരുള്ള മനുഷ്യർ ജീവിക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. ആ മനുഷ്യരുടെ ജീവിതത്തിന് മേൽ ജനാധപത്യ വിരുദ്ധവും മനുഷ്യാവകാശത്തെ ധ്വംസിക്കുന്നതുമായ സാംസ്‌കാരിക അധിനിവേശമാണ് കേന്ദ്ര സർക്കാർ അഡ്മിനിസ്‌ട്രേറ്ററിലൂടെ അവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. 1956 ൽ കേന്ദ്ര ഭരണ പ്രദേശങ്ങൾ രൂപീകരിച്ചുകൊണ്ടുള്ള ഭരണഘടനയുടെ ഏഴാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഈ കേന്ദ്രഭരണ പ്രദേശങ്ങളുടെ അവകാശങ്ങൾ വന്നത്. അന്ന് അതിനൊരു ലക്ഷ്യമുണ്ടായിരുന്നു. ആ ലക്ഷ്യം പൂർണമായും പരജായപ്പെടുത്തുന്നതാണ് ഇപ്പോൾ വന്നിരക്കുന്ന ലക്ഷദ്വീപ് ഡവലപ്‌മെന്റ് അതോറിറ്റി നിയമത്തിന്റെ ഡ്രാഫ്റ്റ്. അവിടെയുള്ള സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിനും സ്വത്തിനും മേലുള്ള അവകാശം ഏത് സമയത്തും ഗവൺമെന്റിന് ഇടപെട്ട് ഏറ്റെടുക്കാനും അവരെ ആ ഭൂമിയിൽനിന്ന് അവരെ ഒഴിവാക്കാനുമുള്ള നിയമവ്യവസ്ഥകൾ ഈ കരടിലുണ്ട്.
ഭരണഘടനയ്ക്ക് കാവലാളാകേണ്ട ഭരണകൂടം അതിനെ മുഴുവൻ തട്ടിത്തെറിപ്പിക്കുന്ന സ്ഥിതിയാണിപ്പോഴുള്ളത്. സോൺ മാറ്റുന്നതിന് കനത്ത ഫീസും അതുമായി സഹകരിച്ചില്ലെങ്കിൽ ജയിൽ ശിക്ഷയും എന്നതാണ് ഇപ്പോഴത്തെ വ്യവസ്ഥ. രണ്ട് മക്കളിൽ കൂടുതൽ ഉള്ളവർക്ക് പഞ്ചായത്തിൽ മത്സരിക്കാൻ കഴിയില്ല. ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരിലാണ് അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ വിചിത്രമായ വ്യവസ്ഥ വരുന്നത്. ഈ ഡ്രാക്കോണിയൻ നിയമത്തെ അറബിക്കടലിൽ എറിയാനുള്ള തീരുമാനമാണ് ഈ രാജ്യത്ത് ഉണ്ടാകേണ്ടതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
ജയിലുകളിലും പോലീസ് സ്റ്റേഷനുകളിലും ഒരു ക്രിമിനൽ പോലും ഇല്ലാത്ത കേന്ദ്രഭരണ പ്രദേശമാണ് ലക്ഷദ്വീപ്. ഈ രാജ്യത്ത് കുറ്റകൃത്യ അനുപാതം ഏറ്റവും കുറവുള്ള സ്ഥലം, സ്ത്രീകൾക്കെതിരായ ഒരു അതിക്രമം പോലും റിപ്പോർട്ട് ചെയ്യാത്ത, കൊലപാതകങ്ങളില്ലാത്ത, മോഷണമില്ലാത്ത, സ്ഥാപനങ്ങളുടെ വാതിലുകൾ താഴിട്ടു പൂട്ടാത്ത ഇന്ത്യയിലെ ഏക പ്രദേശത്തെ പാവങ്ങളെ പീഡിപ്പിക്കാൻ ഭരണകൂടം ഗുണ്ടാ ആക്ട് കൊണ്ടുവന്നു. ഒരു കോവിഡ് രോഗി പോലും ലക്ഷദ്വീപിൽ ഉണ്ടായിരുന്നില്ല. അവിടെ നിലനിന്നിരുന്ന സ്റ്റാന്റേഡ് ഓപറേറ്റീവ് പ്രൊസിജ്യർ പൂർണമായും ഈ അഡ്മിനിസ്‌ട്രേറ്റർ അട്ടിമറിച്ചു. 68 ശതമാനം വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന തലത്തിലേക്ക് കോവിഡ് വ്യാപനമുണ്ടാക്കി.
നൂറ് കണക്കിന് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. സർക്കാരിന്റെ ഡയറിയിൽ മാത്രം പശുക്കളുള്ള സ്ഥലത്ത് ബീഫ് നിരോധനം കൊണ്ടുവന്നു. ഗോവധത്തിന് പത്തുവർഷം വരെയുള്ള തടവുശിക്ഷയും അഞ്ചുലക്ഷം വരെ ഫൈനുമാണ് ഏർപ്പെടുത്തിയത്. ഇന്ത്യയിലാണ് ഇതുപോലുള്ള കിരാതമായ നിയമങ്ങൾ കൊണ്ടുവരുന്നതെന്ന് ഓർക്കണം. സ്‌കൂൾ ഭക്ഷണ മെനുവിൽ നിന്ന് മാംസാഹാരം മാറ്റി. നിങ്ങൾ എന്തുകഴിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും എന്നുള്ള ധിക്കാരപരമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ചരക്കുനീക്കം നടക്കുന്നത് കോഴിക്കോട്ടെ ബേപ്പൂരിൽ നിന്നാണ്. അവിടെ നിന്ന് മംഗലാപുരത്തേക്ക് ചരക്കുനീക്കം മാറ്റണം എന്ന ഏകപക്ഷീയ തീരുമാനം വന്നിരിക്കുന്നു.
ലക്ഷദ്വീപിൽ ആളുകൾ മദ്യപിക്കാറില്ല. മദ്യനിരോധനമുള്ള ആ പ്രദേശത്ത് മദ്യം വിളമ്പാനുള്ള തീരുമാനമെടുത്തു. ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനയെയും കാറ്റിൽപ്പറത്തി ഒരു ഭരണകൂടത്തിന് എന്തുമാകാം എന്ന ധാർഷ്ട്യവും ധിക്കാരവുമാണ് ഈ നടപടിയെന്ന് സതീശൻ പറഞ്ഞു.