Sorry, you need to enable JavaScript to visit this website.

ശ്രദ്ധിക്കുക, സൗദിയിൽ സാമൂഹ്യമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ കാത്തിരിക്കുന്നത് ശിക്ഷ

റിയാദ് - സർക്കാർ മന്ത്രാലയങ്ങളും ഏജൻസികളും പ്രഖ്യാപിക്കുന്ന ചില തീരുമാനങ്ങൾ സമൂഹത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി മുതലെടുക്കുന്നവർക്ക് അഞ്ചു വർഷം വരെ തടവും മുപ്പതു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.  സാമൂഹികമാധ്യമങ്ങളിലൂടെ പൊതുവികാരം ഇളക്കിവിടാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും വേണ്ടി സർക്കാർ തീരുമാനങ്ങൾ ദുരുപയോഗിക്കുന്നതിനും ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങളിൽ ഏതെങ്കിലും വിധത്തിൽ പങ്കാളിത്തം വഹിക്കുന്നതിനും വിലക്കുണ്ട്. 
ക്രമസമാധാനത്തിനും മതമൂല്യങ്ങൾക്കും പൊതുസംസ്‌കാരത്തിനും ആളുകളുടെ സ്വകാര്യതക്കും കോട്ടംതട്ടിക്കുകയോ ഭംഗംവരുത്തുകയോ ചെയ്യുന്ന ഉള്ളടക്കങ്ങൾ കംപ്യൂട്ടറിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും നിർമിക്കുന്നതും തയാറാക്കുന്നതും അയക്കുന്നതും സൂക്ഷിക്കുന്നതും സൈബർക്രൈം നിയമം അനുസരിച്ച് അഞ്ചു വർഷം വരെ തടവും മുപ്പതു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. 
രാജ്യത്തെ മസ്ജിദുകളിൽ ബാങ്കിനും ഇഖാമത്തിനും ഒഴികെ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് വിലക്കിയ ഇസ്‌ലാമികകാര്യ മന്ത്രാലയ തീരുമാനം പൊതുവികാരം ഇളക്കിവിടാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും ചിലർ ദുരുപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ട പശ്ചാത്തലത്തിലാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയത്. 
മറ്റുള്ളവരുടെ സമ്മതം കൂടാതെ അവരുടെ ഫോട്ടോകളും വീഡിയോകളുമെടുത്ത് പ്രചരിപ്പിക്കുന്നവർക്കും അഞ്ചു വർഷം വരെ തടവും മുപ്പതു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ വിരുദ്ധ പ്രവർത്തനങ്ങളിലും നിയമ ലംഘനങ്ങളിലും ഏർപ്പെടുന്നവരുടെ ഫോട്ടോകളും വീഡിയോകളും പകർത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കും ഇതേ ശിക്ഷ ലഭിക്കും. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഫോട്ടോകളും വീഡിയോകളും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയാണ് വേണ്ടത്. ഇവ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ പാടില്ല.
 

Latest News