Sorry, you need to enable JavaScript to visit this website.

കൊച്ചിയിൽനിന്ന് കാണാതായ എ.എസ്.ഐ തിരികെയെത്തി

കൊച്ചി- എറണാകുളം ജില്ലയിലെ പള്ളുത്തുരുത്തിയിൽ കാണാതായ എ.എസ്.ഐ ഉത്തംകുമാർ തിരികെയെത്തി. തനിക്ക് മാത്രം മെമ്മോ തന്നതിൽ മനോവിഷമം ഉണ്ടായെന്നും അതിനാൽ മാറിനിൽക്കുകയായിരുന്നുവെന്നും ഇയാൾ മേലുദ്യോഗസ്ഥർക്ക് മൊഴി നൽകി. വീട്ടിൽ തിരിച്ചെത്തിയ ഉത്തംകുമാറിനെ സ്‌റ്റേഷനിൽ വിളിപ്പിച്ചു മൊഴിയെടുത്തു. ഹാർബർ സ്‌റ്റേഷനിൽ എ.എസ്.ഐയായ ഉത്തംകുമാറിനെ കാണാനില്ലെന്ന് വ്യക്തമാക്കി ഭാര്യയാണ് പരാതി നൽകിയത്. വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലേക്ക് പോകാനായി ഇറങ്ങിയ ഭർത്താവ് തിരികെ വന്നില്ലെന്നാണ് എ.എസ്.ഐ.യുടെ ഭാര്യ പരാതി നൽകിയത്. തുടർച്ചയായി ഡ്യൂട്ടിയിൽ വൈകി എത്തിയതിന് സി.ഐ. കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് വിശദീകരണം നൽകാനെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. എന്നാൽ സ്റ്റേഷനിൽ എത്തിയില്ല. വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്നാണ് ഭാര്യ ഇന്നലെ പരാതി നൽകിയത്. സി.ഐ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഉത്തംകുമാറിന്റെ ഭാര്യ പരാതിയിൽ ആരോപിച്ചിരുന്നു. 
തുടർച്ചയായി മൂന്നു ദിവസം ഡ്യൂട്ടിക്ക് വരാതിരുന്നതിനെ തുടർന്നാണ് എ.എസ് ഐക്ക് മെമ്മോ നൽകിയതെന്ന് സി.ഐ പറയുന്നു. ലക്ഷദ്വീപ് അഡ്മിനസ്‌ട്രേറ്റർ ഓഫീസിലായിരുന്നു ഉത്തംകുമാറിന് ഡ്യൂട്ടി. പോലീസ് സ്‌റ്റേഷന് വളരെ അടുത്താണ് ഇദ്ദേഹത്തിന്റെ വീട്. വൈകി എത്തിയതിന് രണ്ടു ദിവസം ഇദ്ദേഹം കാരണം ബോധിപ്പിച്ചിരുന്നു.വ്യാഴാഴ്ച വൈകിയെത്തിയത് ചോദ്യം ചെയ്തപ്പോൾ കാരണം പോലും പറയാതെ സ്റ്റേഷനിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. ഇതേത്തുടർന്നാണ് മെമ്മോ നൽകിയത്. കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയാൽ തീരാവുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂവെന്ന് സി.ഐ വ്യക്തമാക്കിയിരുന്നു.
 

Latest News