കെ.കെ. രമയുടേത് ഗുരുതര ചട്ട ലംഘനമല്ല, താക്കീത് ചെയ്യും

തിരുവനന്തപുരം- നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ദിവസം വടകരയില്‍നിന്നുള്ള അംഗം കെ.കെ. രമ ഭര്‍ത്താവ് ടി.പി. ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തിയത് ഗുരുതര ചട്ടലംഘനമല്ലെന്നു നിയമസഭാ സെക്രട്ടേറിയറ്റ് കണ്ടെത്തി. സമര ദിവസങ്ങളില്‍ അംഗങ്ങള്‍ ബാഡ്ജും പ്ലക്കാര്‍ഡും നിയമസഭയില്‍ കൊണ്ടുവരാറുണ്ട്. സത്യപ്രതിജ്ഞാ ദിവസം ബാഡ്ജ് ധരിച്ചതു തെറ്റായ സന്ദേശം നല്‍കുമെന്നതിനാല്‍ സ്പീക്കര്‍ താക്കീതു ചെയ്യും. മന്ത്രി വി.അബ്ദുറഹിമാന്‍, നെന്മാറയില്‍നിന്നുള്ള അംഗം കെ.ബാബു എന്നിവര്‍ ഇന്നലെ സ്പീക്കറുടെ മുന്‍പാകെ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭ ചേരുന്നതിനു മുന്‍പ് ഓഫിസില്‍ ആയിരുന്നു സത്യപ്രതിജ്ഞ. ഇവര്‍ക്ക് കഴിഞ്ഞ ദിവസം നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇനി കോവളത്തു നിന്നുള്ള എം.വിന്‍സന്റ് മാത്രമാണു സത്യപ്രതിജ്ഞ ചെയ്യാനുള്ളത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ചട്ടലംഘനം നടത്തിയ ദേവികുളത്തു നിന്നുള്ള എ.രാജയ്ക്കു വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരുമെന്നാണു സൂചന. തമിഴില്‍ സത്യപ്രതിജ്ഞ ചെയ്ത ഇദ്ദേഹം ദൃഢപ്രതിജ്ഞ എന്ന അര്‍ഥം വരുന്ന തമിഴ് പദം ഉപയോഗിക്കാത്തതാണു കാരണം.

Latest News