റിയാദ് - വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരത്തിന് ജുമാമസ്ജിദുകളിൽ നിയന്ത്രിതമായി ഉച്ചഭാഷിണികൾ ഉപയോഗിക്കാമെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ ആനുകൂല്യം എല്ലാ മസ്ജിദുകൾക്കും ലഭിക്കില്ല. തിരക്കു മൂലം വിശ്വാസികളുടെ നിര പുറത്തേക്കും നീളുന്ന പള്ളികളിൽ മാത്രമാണ് ഉച്ചഭാഷണികൾ ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇത്തരം മസ്ജിദുകളിൽ മിനാരങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. പകരം മസ്ജിദുകൾക്ക് പുറത്ത് നമസ്‌കാരത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾക്ക് ഖുതുബയും നമസ്‌കാരവും കേൾക്കാൻ സാധിക്കുന്ന നിലക്ക് വിശ്വാസികൾ നമസ്‌കരിക്കുന്ന സ്ഥലത്തേക്കാണ് സ്പീക്കറുകൾ തിരിച്ചുവെക്കേണ്ടത്. ജുമുഅ ഒഴികെയുള്ള മറ്റു നമസ്‌കാരങ്ങളിൽ ഈ സ്പീക്കറുകൾ ഓഫാക്കൽ നിർബന്ധമാണ്. തിരക്കു മൂലം മുറ്റങ്ങളിലും വിശ്വാസികൾ നമസ്‌കരിക്കുന്ന ജുമാമസ്ജിദുകൾ ഉടനടി നിർണയിച്ച് അവയുടെ കണക്കെടുക്കണമെന്നും ഇത്തരം മസ്ജിദുകൾക്കു സമീപം ജുമുഅ നമസ്‌കാരം നിർവഹിക്കാൻ മറ്റു പള്ളികൾ തുറക്കണമെന്നും പ്രവിശ്യകളിലെ മന്ത്രാലയ നിരീക്ഷകർക്ക് നിർദേശം നൽകിയിട്ടുണ്ട്.