റിയാദ്- കൊറോണ മഹാമാരിക്കിടെയും ഈ വർഷം ആദ്യ പാദത്തിൽ ടൂറിസം മേഖലയിൽ 35,000 തൊഴിലവസരങ്ങൾ ടൂറിസം മന്ത്രാലയം ലഭ്യമാക്കിയതായി ഡെപ്യൂട്ടി ടൂറിസം മന്ത്രി ഹൈഫാ ആലുസൗദ് പറഞ്ഞു. റിയാദിൽ ടൂറിസം റിക്കവറി സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. സൗദിയിൽ പുതുതായി സൃഷ്ടിക്കപ്പെടുന്ന നാലിലൊന്ന് തൊഴിലുകളും ടൂറിസം മേഖലയിലാണ്. കൊറോണ മഹാമാരി പ്രത്യക്ഷപ്പെട്ടതോടെ സാമ്പത്തികവും സാമൂഹികവുമായ സുസ്ഥിരത പുനഃസൃഷ്ടിക്കാൻ എല്ലാ കണ്ണുകളും ടൂറിസം മേഖലയിലേക്ക് തിരിഞ്ഞു. രാജ്യത്ത് തൊഴിലവസരങ്ങളുടെ ഭാവി വിനോദ സഞ്ചാര മേഖലയിലാണ്. നഗര സമൂഹങ്ങളിൽ മാത്രമല്ല, ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലും വരെ എല്ലാവർക്കും നീതിപൂർവമായ തൊഴിലവസരങ്ങൾ ടൂറിസം മേഖല നൽകുന്നതായും ഹൈഫാ ആലുസൗദ് പറഞ്ഞു.