റിയാദ് - മൂന്നു ദിവസം നീളുന്ന സൗദി സന്ദർശനത്തിന് സിറിയൻ ടൂറിസം മന്ത്രി മുഹമ്മദ് റാമി മാർട്ടിനി റിയാദിലെത്തി. പത്തു വർഷത്തിനു ശേഷമാണ് ഒരു സിറിയൻ മന്ത്രി സൗദി അറേബ്യ സന്ദർശിക്കുന്നത്. സൗദി ടൂറിസം മന്ത്രാലയത്തിന്റെയും വേൾഡ് ടൂറിസം കൗൺസിലിന്റെയും ക്ഷണപ്രകാരമാണ് സിറിയൻ ടൂറിസം മന്ത്രി സൗദി അറേബ്യ സന്ദർശിക്കുന്നത്. വേൾഡ് ടൂറിസം ഓർഗനൈസേഷൻ മിഡിൽ ഈസ്റ്റ് റീജ്യനൽ കമ്മീഷൻ 47-ാമത് യോഗത്തിലും വേൾഡ് ടൂറിസം ഓർഗനൈസേഷൻ റീജ്യനൽ ഓഫീസ് റിയാദിൽ തുറക്കുന്ന ചടങ്ങിലും ടൂറിസം റിക്കവറി സമ്മേളനത്തിലും സിറിയൻ സംഘം പങ്കെടുക്കും.
അറബ് വസന്തമെന്ന പേരിൽ അറിയപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ അറബ് ലോകത്ത് പൊട്ടിപ്പുറപ്പെട്ടതോടെ സിറിയയിലും ആരംഭിച്ച ജനകീയ പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലാൻ സിറിയൻ ഭരണകൂടം ശ്രമിക്കുന്നതിനെ സൗദി അറേബ്യ എതിർക്കുകയും സിറിയൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ ഇരു രാജ്യങ്ങളും അകലുകയായിരുന്നു. 2015 മാർച്ച് 15 ന് ആണ് സിറിയയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. പത്തു വർഷം പിന്നിട്ട സിറിയൻ സംഘർഷത്തിന് ഇനിയും അന്ത്യമായിട്ടില്ല. ഒരു ദശകത്തിനിടെ സിറിയയിൽ ആറു ലക്ഷത്തോളം പേർ കൊല്ലപ്പെടുകയും 76 ലക്ഷം പേർ ആഭ്യന്തര അഭയാർഥികളായി മാറുകയും 51 ലക്ഷത്തിലേറെ പേർ അയൽ രാജ്യങ്ങളിൽ അഭയാർഥികളായി മാറുകയും ചെയ്തിട്ടുണ്ട്.