Sorry, you need to enable JavaScript to visit this website.

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍ മീഡിയയില്‍  പങ്കുവെക്കരുത്, വിവരങ്ങള്‍ ചോരും- കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി-കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം ലഭിക്കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്നതിനാലാണ് ഇത്തരം നടപടിക്കെതിരെ കേന്ദ്രം രംഗത്തെത്തിയത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച പലരും സര്‍ട്ടിഫിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയാണ് സൈബര്‍ സുരക്ഷ ബോധവത്കരണ ട്വിറ്റര്‍ ഹാന്‍ഡിലായ സൈബര്‍ ദോസ്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെയ്ക്കരുത്. അവ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാലാണ് പേരും വിവരങ്ങളുമടങ്ങുന്ന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ നിങ്ങള്‍ക്ക് അനുവദിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ച തീയതി, സമയം, വാക്‌സിന്‍ നല്‍കിയ ആളുടെ പേര്, വാക്‌സിന്‍ സ്വീകരിച്ച സെന്റര്‍, രണ്ടാം ഡോസ് സ്വീകരിക്കേണ്ട തീയതി, എന്നിവയ്ക്ക് പുറമേ ആധാര്‍ കാര്‍ഡിന്റെ അവസാന നാല് അക്കങ്ങളും സര്‍ട്ടിഫിക്കറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവും. ആദ്യ ഡോസിന് ശേഷം ലഭിക്കുന്നത് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റാണ്. രണ്ട് ഡോസും സ്വീകരിച്ചതിനു ശേഷമാവും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.
 

Latest News