കൊച്ചി - ലക്ഷദ്വീപിന്റെ സാംസ്‌കാരിക പൈതൃകത്തെ തകിടം മറിക്കുന്ന ഭരണപരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി. സി ചാക്കോ. ദേശീയ പൈതൃക പ്രദേശമെന്ന നിലയിൽ ഭരണഘടന നൽകുന്ന പരിരക്ഷ തുടരണം. ദ്വീപ് നിവാസികളുടെ എതിർപ്പ് വകവെക്കാതെ നടപ്പാക്കുന്ന ഏതു നടപടിയും ഫെഡറലിസത്തിന് എതിരാണ്. പുതുതായി ചാർജെടുത്ത പ്രഫുൽ ഗൗഡ പട്ടേൽ എന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ബീഫ് നിരോധനം അടക്കമുള്ള സംഘ്പരിവാർ അജണ്ടകൾ നടപ്പാക്കാൻ ശ്രമിച്ചതാണ് ദ്വീപ് നിവാസികളിൽ നിന്ന് വലിയ എതിർപ്പുയരാൻ കാരണമായത്. ലക്ഷദ്വീപ് മദ്യനിയന്ത്രണമുള്ള പ്രദേശമാണ്. ടൂറിസത്തിന്റെ പേരിൽ മദ്യം എത്തിക്കാനുള്ള നീക്കവും അപലപനീയമാണ്. പല മേഖലകളും പഞ്ചായത്തിന്റെ അധീനതയിൽനിന്ന് മാറ്റുകയും അഡ്മിനിസ്ട്രേറ്റർ നേരിട്ട് നടപ്പാക്കുകയും ചെയ്യുന്ന രീതി പഞ്ചായത്ത് രാജ് നിയമത്തിനെതിരുമാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് നടപ്പാക്കേണ്ട പരിഷ്‌കാരങ്ങൾ തദ്ദേശീയ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഫാസിസ്റ്റ് നടപടികളിൽ നിന്ന് ഉടൻ പിന്തിരിയണമെന്നും ദ്വീപിന്റെ സമാധാന അന്തരീക്ഷം നിലനിർത്തണമെന്നും പി. സി ചാക്കോ ആവശ്യപ്പെട്ടു.