കോഴിക്കോട്- കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ അനാവശ്യ ഇടപെടൽ നടത്തി അവിടുത്തെ ജനതയെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് വിവിധ സംഘടകൾ ആവശ്യപ്പെട്ടു. മദ്യമുപയോഗമില്ലാത്ത ദ്വീപിൽ മദ്യശാലകൾ തുറക്കാനുള്ള നീക്കം ദുരുദ്ദേശ്യപരമാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഗുണ്ടാ നിയമം കൊണ്ട് വന്നും രണ്ടിൽ കൂടുതൽ മക്കളുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നിഷേധിച്ചും ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനാണ് ശ്രമിക്കുന്നത്. ലക്ഷദ്വീപിലെ ജനഹിതം മാനിച്ചായിരിക്കണം അവിടെ പുതിയ നിയമങ്ങൾ നടപ്പാക്കേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ പ്രസിഡന്റ് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
നിരവധി പ്രതിസന്ധികളോട് പൊരുതി പതിറ്റാണ്ടുകൾകൊണ്ട് ജീവിതം നെയ്തെടുത്ത ലക്ഷദ്വീപിൽ അടിസ്ഥാനരഹിതവും ക്രൂരവുമായ നിയമപരിഷ്‌കരണങ്ങളിലൂടെ സംഘ് പരിവാർ ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വംശീയ അജണ്ടകളെ ചെറുക്കണമെന്ന് എസ് ഐ ഒ. മത്സ്യത്തൊഴിലാളികൾ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡുകൾ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നാരോപിച്ച് പുതിയ അഡ്മിനിസ്ട്രേഷൻ പൊളിച്ചുമാറ്റി.ഭൂരിപക്ഷം ജനങ്ങളുടെയും വരുമാന മാർഗം മത്സ്യബന്ധനമായ ദീപിലെ ജനങ്ങൾക്ക് വലിയ നഷ്ടങ്ങളാണ് ഇത് മൂലം ഉണ്ടായത്. ട്രാഫിക് പ്രശ്നങ്ങൾ അനുഭവിക്കാത്ത റോഡുകൾ അനാവശ്യമായി വികസനം നടത്താനായി വീടുകളും മറ്റു കെട്ടിടങ്ങളും തകർക്കുന്നതടക്കം നിരവധി ജനദ്രോഹ നടപടികളാണ് തുടരുന്നത്.പുതിയ നിയമ പ്രകാരം ഭൂമിയുടെ ഉടമസ്ഥത, ഉപയോഗം തുടങ്ങിയവക്ക് മേൽ ദ്വീപുകാർക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തുകയും അഡ്മിനിസ്‌ട്രേറ്റർക്ക് കൂടുതൽ അധികാരം നൽകുകയും ചെയ്യുക വഴി ദ്വീപിന്റെ പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ മുഴുവൻ മേഖലകളെയും മുച്ചൂടും തകർക്കാനുള്ള വംശീയ ഉന്മൂലന പദ്ധതിയാണ് സംഘ് പരിവാർ ഒരുക്കുന്നത്
കോവിഡിന്റെ ആദ്യഘട്ടങ്ങളിൽ ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യാത്ത ലക്ഷദ്വീപിൽ കോവിഡ് പ്രട്ടോകോളുകൾകർശനമായി പാലിച്ചിരുന്നിടത്ത് അതെല്ലാം എടുത്തു കളഞ്ഞു ,ഇന്ന് കൊവിഡിന്റെ എഴുപതിനായിരത്തോളം വരുന്ന ജനസംഖ്യയിൽ പത്തോളം ശതമാനം പേരും കോവിഡിന്റെ പിടിയിലായിരിക്കുകയാണ്.
ജില്ലാപഞ്ചായത്തിന് കീഴിലുള്ള ആരോഗ്യം സാമൂഹ്യക്ഷേമം വകുപ്പുകൾ വെട്ടിക്കളഞ്ഞു. സ്‌കൂളുകളിലെ ഭക്ഷണ ചുമതല്ലയുള്ളവരെ ഒഴിവാക്കി.മൃഗസംരക്ഷണവകുപ്പ്, കാർഷികവകുപ്പ് എന്നിവയിൽ നിന്നും നിരവധിപേരെ പുറത്താക്കി.അംഗനവാടികളിലെ ടീച്ചേഴ്‌സിനെ പലരേയും പിരിച്ചു വിട്ടു. ഇങ്ങനെ തുടങ്ങി നിരവധി വിചിത്രവും അന്യായവുമായ നടപടികളാണ് തുടരുന്നത്. സംസ്ഥാന പ്രസിഡന്റ് ഇ.എം. അംജദലി അധ്യക്ഷത വഹിച്ചു.
ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെട്ട പ്രഫുൽ കെ. പട്ടേലിന്റെ വിവാദ നടപടികൾ പിൻവലിച്ച് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് വിസ്ഡം ഇസ് ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രസ്താവിച്ചു.
തദ്ദേശീയരായവരെ ഉദ്യോഗങ്ങളിൽ നിന്ന് പിരിച്ചുവിടുന്നതടക്കമുള്ള നടപടികൾ പ്രതിഷേധാർഹമാണെന്നും ഓൺലൈനിൽ സംഘടിപ്പിച്ച യോഗം അഭിപ്രായപ്പെട്ടു.വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസിഡണ്ട് അർശദ് അൽഹികമി അധ്യക്ഷത വഹിച്ചു.