സൗദിയില്‍ വിസിറ്റ് വിസയിലുള്ളവര്‍ക്ക് വാക്‌സിന്‍; വിശദീകരണവുമായി ആരോഗ്യമന്ത്രാലയം

റിയാദ്- സൗദി അറേബ്യയില്‍ ഫാമിലി വിസിറ്റ് വിസയില്‍ കഴിയുന്നവര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ട്വിറ്ററില്‍ വിശദീകരണം.
നിലവില്‍ സൗദി പൗരന്മാര്‍ക്കും ഇഖാമയുള്ള വിദേശികള്‍ക്കും മാത്രമാണ് വാക്‌സിനേഷന്‍ സൗകര്യം.
പൗരന്മാരും താമസ വിസയിലുള്ളവരും വാക്‌സിന്‍ സ്വീകരിക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് നിശ്ചിത വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രമേ ഇപ്പോള്‍ നല്‍കുന്നുള്ളൂ. രാജ്യത്ത് എല്ലാവര്‍ക്കും ഒരു ഡോസ് വാക്‌സിന്‍ നല്‍കുകയെന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിനുള്ള നടപടികളാണിപ്പോള്‍ നടന്നുവരുന്നത്.
രണ്ടാം ഡോസ് ആവശ്യപ്പെട്ട് വിളിക്കുന്ന 60 വയസ്സിന് താഴെയുള്ളവരോട് ക്ഷമ ചോദിക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഹെല്‍പ് ഡെസ്‌കിലുള്ളവര്‍ക്കുള്ള നിര്‍ദേശം. രണ്ടാം ഡോസിന്റെ തിയ്യതി ഓരോ മൂന്നു മണിക്കൂറിനുള്ളിലും ഡിലീറ്റ് ചെയ്യുകയാണിപ്പോള്‍ ചെയ്യുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ മന്ത്രാലയം ആവശ്യപ്പെടുമ്പോള്‍ എല്ലാവരും അപോയിന്‍മെന്റ് എടുക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.
60 വയസ്സിന് മുകളിലുള്ളവര്‍, ഡയാലിസിസ് രോഗികള്‍, കാന്‍സര്‍ രോഗികള്‍, അവയവം മാറ്റിവെച്ചവര്‍, അമിതവണ്ണമുള്ള രോഗികള്‍ എന്നവര്‍ക്കാണ് നിലവില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ രണ്ടാം ഡോസ് നല്‍കുന്നത്.

 

Latest News