ഇസ്ലാമാബാദ്- വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാനിലെ ജയിലിൽ കഴിയുന്ന ഇന്ത്യയുടെ മുൻ സൈനികൻ കുൽഭൂഷൺ യാദവിനെ അമ്മയും ഭാര്യയും സന്ദർശിച്ചു. മൂവരും തമ്മിലുള്ള കൂടിക്കാഴ്ച്ച നാൽപത് മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. ഗ്ലാസ് മറ തീർത്ത ചുവരുകൾക്കപ്പുറവും ഇപ്പുറവുമിരുന്നാണ് മൂന്നുപേരും സംസാരിച്ചത്. കുൽഭൂഷൺ യാദവിനെ കാണുന്നതിന് മുമ്പ് അമ്മയും ഭാര്യയും ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഓഫീസിലും സന്ദർശനം നടത്തിയിരുന്നു.
ഇസ്്‌ലാമാബാദിലേക്ക് വിമാനത്തിൽ എത്തിയ ഇരുവരും ഏഴു മണിക്കൂറോളം പാക്കിസ്ഥാനിൽ ചെലവിട്ടു. കനത്ത സുരക്ഷയാണ് വിദേശകാര്യവകുപ്പ് ഓഫീസ് സ്ഥിതി ചെയ്യുന്ന പരിസരത്തും ഏർപ്പെടുത്തിയത്. ഈ ഭാഗത്തേക്കുള്ള ഗതാഗതവും നിരോധിച്ചിരുന്നു. അതേസമയം, കുൽഭൂഷണുമായി സംസാരിക്കാൻ ഇന്ത്യൻ കോൺസുലാർ സംഘത്തെ അനുവദിച്ചില്ല.