Sorry, you need to enable JavaScript to visit this website.

പശുവിനെ കടത്തിയാൽ കൊല്ലുമെന്ന് രാജസ്ഥാനിലെ ബിജെപി നേതാവ്

ആൽവർ- പശുക്കടത്ത് ആരോപിച്ച് മുസ്ലിംകൾക്കെതിരെ തീവ്രഹിന്ദുത്വവാദികളുടെ നിരന്തര ആക്രമണങ്ങളും കൊലപാതങ്ങളും അരങ്ങേറുന്ന രാജസ്ഥാനിൽ നിന്നും ബിജെപി നേതാവിന്റെ പുതിയ മുന്നറിയിപ്പ്. പശുവിനെ കടത്തുന്നവരേയും അറുക്കുന്നവരേയും കൊല്ലുമെന്നാണ് ആൽവറിലെ രാംഘഡ് എംഎൽഎയായ ഗ്യാൻ ദേവ് അഹൂജയുടെ ഭീഷണി. ആൽവറിൽ പശുക്കടത്ത് ആരോപിച്ച് ഗോരക്ഷാ ഹിന്ദുത്വ ഗുണ്ടകൾ 46കാരനെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പശുവിനെ കടത്തുന്നവർക്കും അറുക്കുന്നവർക്കും ഇതേ ഗതി വരുമെന്നായിരുന്നു അഹൂജയുടെ ഭീഷണി. 'പശുക്കടത്തിലോ പശുവിനെ അറുത്ത സംഭവങ്ങളിലോ ഉൾപ്പെടുന്നവർ കൊല്ലപ്പെടണമെന്നാണ് എന്റെ നിലപാട്,' അദ്ദേഹം വ്യക്തമാക്കി.

'മറ്റു സ്ഥലങ്ങളിൽ നിന്നുള്ള പശുക്കടത്തുകാർ ആൽവറിലൂടെ കടന്നു പോകുന്നു. ആളുകൾ ഇവരെ തടഞ്ഞു നിർത്തി വെടിവയ്ക്കണം. ഈ കള്ളക്കടത്തുകാർക്ക് ഇവിടെ എന്താണു കാര്യം? ഇവരെ തല്ലിച്ചതക്കുകയാണ് വേണ്ടത്,' അഹൂജ പറഞ്ഞു. പശുക്കടത്തിനെതിരെ ഇവിടെ ജനങ്ങൾക്കിടയിൽ രോഷം നിനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

ശനിയാഴ്ച ഒരു മിനി ട്രക്കിൽ പശുക്കളെ കൊണ്ടു പോകുന്നതിനിടെ ആൾക്കൂട്ടം തടയുകയും വാഹനത്തിലുണ്ടായിരുന്നവരെ പിടികൂടുകയും ചെയ്തിരുന്നു. മൂന്ന് പേർ ഓടി രക്ഷപ്പെട്ടെങ്കിലും സാക്കിർ ഖാൻ എന്ന 46കാരനെ ആൾക്കൂട്ടം പിടികൂടി മർദ്ദിക്കുകയായിരുന്നു. ഉടൻ തന്നെ പേലീസെത്തിയാണ് ഇദ്ദേഹത്തെ രക്ഷിച്ചത്. സാരമായി പരിക്കേറ്റ സാക്കിർ ഖാൻ ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ ആ്ൽവറിൽ ഗോരക്ഷാ ഗുണ്ടകൾ ആക്രമിച്ചു കൊലപ്പെടുത്തിയ  ക്ഷീരകർഷകൻ പെഹ്‌ലു ഖാന്റെ സ്വദേശമായ ഹരിയാനയിലെ നൂഹ് സ്വദേശിയാണ് കഴിഞ്ഞ ദിവസം ആക്രമത്തിനിരയായ സാക്കിർ ഖാനും.

ഇത്തരക്കാരെ കൊലപ്പെടുത്തണമെന്ന് ഭീഷണി മുഴക്കിയ ബിജെപി എംഎൽഎ അഹൂജ കഴിഞ്ഞ വർഷം ദൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു)യിലെ ഗർഭനിരോധന ഉറകളെ കുറിച്ച് പരാമർശിച്ചും വിവാദമുണ്ടാക്കിയിരുന്നു. ജെഎൻയുവിൽ നിന്ന ദിവസവും 3,000 ഗർഭനിരോധന ഉറകളും 2000 മദ്യക്കുപ്പികളും ലഭിക്കുണ്ടെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.
 

Latest News