റിയാദ് - ഈ വർഷം ആദ്യ പാദത്തിൽ സ്വകാര്യ മേഖലയിൽ 18,694 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ 92,349 സൗദികൾക്ക് സ്വകാര്യ മേഖലയിൽ പുതുതായി തൊഴിൽ ലഭിച്ചു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പ്രതിദിനം ശരാശരി 1,026 സ്വദേശികൾക്കു വീതം സ്വകാര്യ മേഖലയിൽ പുതുതായി തൊഴിൽ ലഭിച്ചു. ആദ്യ പാദാവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം 22.7 ശതമാനമായി ഉയർന്നിട്ടുണ്ട്.
മാർച്ച് അവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ 18,41,920 സൗദി ജീവനക്കാരുണ്ട്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാർ 17,49,571 ആയിരുന്നു. ആദ്യ പാദത്തിൽ വിദേശ തൊഴിലാളികളുടെ എണ്ണം 62,54,660 ആയി കുറഞ്ഞു. കഴിഞ്ഞ വർഷാവസാനം സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾ 62,73,354 ആയിരുന്നു.