Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സി.പി.എമ്മിന്റെ ഇസ്ലാമിക് ബാങ്ക് പുലിവാലാകുമോ? 

കണ്ണൂര്‍- സഹകരണ മേഖലയിലെ ആദ്യ പലിശരഹിത സംരംഭമായ  ഹലാല്‍ ഫായിദ കോ-ഓപറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പലിശ ഉപയോഗിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളില്‍ ഇടപാടുകള്‍ നടത്താന്‍ കഴിയാത്ത വിഭാഗങ്ങള്‍ക്ക് സുരക്ഷിതമായി അവരുടെ സമ്പാദ്യം നിക്ഷേപിക്കാന്‍ കഴിയുന്ന തരത്തിലാണ് സൊസൈറ്റി പ്രവര്‍ത്തിക്കുകയെന്ന് പറയുന്നു. സൊസൈറ്റി വിവിധ മേഖലകളില്‍ നടത്തുന്ന ബിസിനസില്‍നിന്ന് ലഭിക്കുന്ന ലാഭവിഹിതം ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തനം.

രാജ്യത്ത് ഇസ്്‌ലാമിക് ബാങ്ക് തുടങ്ങാനാവില്ലെന്ന് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും ആവര്‍ത്തിച്ചു വ്യക്തമാക്കിയിരിക്കെ സി.പി.എം സഹകരണ സൊസൈറ്റി ആരംഭിച്ച ഹലാല്‍ സ്ഥാപനത്തെ വിവാദം വിഴുങ്ങുമെന്ന കാര്യം ഉറപ്പാണ്. ഹലാല്‍ ഫായിദ ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ  സംഘ്പരിവാര്‍ സംഘടനകള്‍ വിമര്‍ശനം ആരംഭിച്ചു കഴിഞ്ഞു. ഇസ്ലാമിക് ബാങ്ക് ആരംഭിക്കാനുള്ള ഗൂഢനീക്കമാണിതെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 

സി.പി.എമ്മിന്റെ കള്ളക്കളിയാണെന്ന് സംഘ്പരിവാറിനു പുറത്തുള്ള എതിരാളികളുടെ ഭാഗത്തുനിന്നും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശന പോസ്റ്റുകള്‍ വ്യാപിക്കുകയാണ്. ഹലാലായ സമ്പത്ത് മോഹിച്ച് ആരും ഡെപ്പോസിറ്റ് ചെയ്ത് വഞ്ചിതാകരുതെന്നാണ് ആഹ്വാനം. ഈ സ്ഥാപനത്തിലെത്തുന്ന പണം മറ്റു ബാങ്കുകളില്‍ നിക്ഷേപിച്ച് പലിശ സ്വീകരിക്കുമെന്നും പ്രചാരണമുണ്ട്. 

അതീവ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ദേശ്യം നല്ലതും ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നതുമാണ്. പക്ഷേ അതു നിയമപ്രകാരമാണോയെന്ന് പരിശോധിക്കുന്നത് നല്ലതാകും. ഇപ്പോഴത്തെ ഭരണസാഹചര്യം നോക്കി ഏതെങ്കിലും ഉദ്യോഗസ്ഥന്‍ അനുകൂല നടപടി സ്വീകരിച്ചെന്നിരിക്കും. എന്നാല്‍ മറ്റാരെങ്കിലുമോ മറ്റൊരു സാഹചര്യത്തിലോ ഇത് നിയമപ്രകാരമാണോയെന്ന് പരിശോധിച്ചാലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നത് നന്നാവും- ഇതാണ് മുഖ്യമന്ത്രി നല്‍കിയ ജാഗ്രതാ നിര്‍ദേശം. 


വിപുലമായ കാന്‍വാസിലാണ് ഹലാല്‍ ഫായിദ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ മേഖലകളില്‍ ഒന്നിച്ച് ഇടപെടാനാണ് തീരുമാനം. സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് വായ്പയും സാങ്കേതിക സഹായവും സൊസൈറ്റി ലക്ഷ്യമിടുന്നു. ഇത് മാതൃകാപരമാണ്. 
പല സ്ഥാപനങ്ങളും വായ്പ കൂടി എടുത്താണ് പ്രവര്‍ത്തനം തുടങ്ങുന്നത്. വായ്പയ്ക്ക് കൊടുക്കേണ്ടി വരുന്ന ഭീമമായ പലിശ വലിയ പ്രയാസം സൃഷ്ടിക്കും. പലിശകൊടുത്ത് സ്ഥാപനം നടത്താന്‍ പറ്റാത്ത സ്ഥിതിയാവും. സാധാരണ നിലക്കുള്ള മിച്ചം കൊണ്ടുമാത്രം ഇത് മറികടക്കാനാവില്ല. അങ്ങനെ വരുമ്പോഴാണ് സാധാരണക്കാരന്റെ തലയില്‍ അധികഭാരം അടിച്ചേല്‍പിക്കപ്പെടുന്നത്. 
രാജ്യത്തിന് പുറത്ത് പലിശ ഈടാക്കാതെ വായ്പ നല്‍കുന്ന സ്ഥാപനങ്ങളുമുണ്ട്. അത്തരം സംരംഭങ്ങള്‍ ആലോചിച്ചപ്പോള്‍ ചിലര്‍ എതിര്പ്പുമായി വന്നു. ചില കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് തങ്ങളാണെന്ന് തീരുമാനിച്ചവരായിരുന്നു ഇതിനുപിന്നില്‍. നേരത്തെ സംസ്ഥാനത്ത് കാര്‍ഷിക വായ്പക്ക് പലിശ കുറക്കാന്‍ തീരുമാനിച്ചപ്പോള്‍ നബാര്‍ഡ് ആണ് കര്‍ക്കശ നിലപാടെടുത്തത്്. കൃത്യമായ നിലപാട് സ്വീകരിച്ച് ഹലാല്‍ ഫായിദക്ക് മുന്നോട്ടുപോകാനാകണമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
മേയര്‍ ഇ.പി. ലത അധ്യക്ഷത വഹിച്ചു. കംപ്യൂട്ടര്‍ സ്വിച്ചോണ്‍  മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. പി ജയരാജന്‍, കെ.കെ. രാഗേഷ് എംപി, ജോ. രജിസ്ട്രാര്‍ കെ.കെ സുരേഷ്, അസി. രജിസ്ട്രര്‍ എം.കെ ദിനേശ്ബാബു എന്നിവര്‍ സംസാരിച്ചു. സൊസൈറ്റി പ്രസിഡന്റ് എം ഷാജര്‍ സ്വാഗതവും സി. അബ്ദുള്‍കരീം നന്ദിയും പറഞ്ഞു. 

Latest News