സഹോദരിമാരായ പെണ്‍കുട്ടികളെ ഒരേ പന്തലില്‍  വിവാഹം ചെയ്ത് യുവാവ് അറസ്റ്റില്‍, കാരണമുണ്ട് 

ബെംഗളൂരു- ഒരേ പന്തലില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ വിവാഹം കഴിച്ച യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലാണ് സംഭവം. വെഗമഡഗു സ്വദേശിയായ ഉമാപതിയെയാണ് പോലീസ് അറസ്റ്റു ചെയ്തത്. മെയ് ഏഴിനാണ് ഇയാള്‍ സഹോദരിമാരായ പെണ്‍കുട്ടികളെ വിവാഹം കഴിച്ചത്. കോലാറിലെ കുരുഡുമലെ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങ് നടന്നത്. വധൂവരന്‍മാരുടെ കുടുംബാംഗങ്ങളുടെ അനുഗ്രഹാശിസുകളോടെയായിരുന്നു വിവാഹം. വിവാഹത്തിനു പിന്നാലെ ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ഇതോടെയാണ് സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയത്. മൂത്ത പെണ്‍കുട്ടിയുമായാണ് ഉമാപതിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാല്‍ സംസാരശേഷിയില്ലാത്ത ഇളയ സഹോദരിയെ കൂടി ഉമാപതി വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. എല്ലാ സമയത്തും തന്നോടൊപ്പമുള്ള സഹോദരിയെ ഒറ്റപ്പെടുത്താന്‍ കഴിയില്ലെന്നും സഹോദരിയെ വിവാഹം ചെയ്യാമെന്ന് സമ്മതിച്ചാലേ താനും വിവാഹത്തിന് സമ്മതിക്കുകയുള്ളൂവെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതോടെയാണ് ഉമാപതി ഒരേ പന്തലില്‍വെച്ച് രണ്ടു പേരെയും കല്യാണം കഴിക്കാന്‍ തീരുമാനിച്ചത്. പെണ്‍കുട്ടിയുടെ നിര്‍ബന്ധപ്രകാരമാണ് താനും കുടുംബവും ഈ വിവാഹത്തിന് സമ്മതിച്ചതെന്നാണ് ഉമാപതി പോലീസിന് നല്‍കിയ മൊഴി. ഇക്കാര്യം കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്താണ് തീരുമാനത്തിലെത്തിയതെന്നും യുവാവ് പറഞ്ഞു. അതേസമയം, പെണ്‍കുട്ടികളുടെ പിതാവും സമാനരീതിയില്‍ സഹോദരിമാരായ രണ്ടു പേരെയാണ് വിവാഹം കഴിച്ചിട്ടുള്ളതെന്ന് പോലീസും അറിയിച്ചു.
 

 

Latest News