ദല്‍ഹി കരകയറി തുടങ്ങി; ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

ന്യൂദല്‍ഹി- രൂക്ഷമായ കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ദല്‍ഹി കരകറിത്തുടങ്ങിയതായി മുഖ്യമന്ത്രി അരവിന്ദ കെജ്‌രിവാള്‍. ദിനം പ്രതിയുള്ള കേസുകള്‍ ഗണ്യമായി കുറയുകയും ആശുപത്രികളിലെ തിരക്ക് നിയന്ത്രണ വിധേയമാകുകയും ചെയ്‌തെങ്കിലും ഒരാഴ്ചത്തേക്കു കൂടി ലോക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. എല്ലാ നിയന്ത്രണങ്ങളും നിലനില്‍ക്കുമെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ ആക്കാനാണു ശ്രമമെന്നും അദ്ദേഹം പറഞ്ഞു. 

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ നല്ല മാറ്റമുണ്ട്. കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കൈവരിട്ട ഈ നേട്ടം പാഴായിപ്പോകരുത്. അതുകൊണ്ടാണ് നാളെ അവസാനിക്കാനിരുന്ന ലോക്ഡൗണ്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടിയത്. മേയ് 24 തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു വരെയാണ് നീട്ടിയത്. 

ഏപ്രില്‍ മധ്യത്തോടെ 35 ശതമാനമായി കുതിച്ചുയര്‍ന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 11.32 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് അഞ്ചു ശതമാനത്തിനു താഴെ എത്തിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ശനിയാഴ്ത ദല്‍ഹിയില്‍ 6,430 കോവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഒരു മാസത്തിനു ശേഷം ആദ്യമായാണ് ഇത്ര കുറവ് രോഗബാധ റിപോര്‍ട്ട് ചെയ്തത്.
 

Latest News