മൂന്ന് പെണ്‍മക്കളെ സാക്ഷിയാക്കി അച്ഛന്റേയും അമ്മയുടേയും വിവാഹം

കട്ടപ്പന- മൂന്ന് പെണ്‍മക്കളെ സാക്ഷിയാക്കി ശുഭമുഹൂര്‍ത്തത്തില്‍ മാതാപിതാക്കള്‍ വിവാഹിതരായി. പുളിയന്‍മല വിജയവിലാസത്തില്‍ രാജു വിലാസിനി ദമ്പതികളുടെ മൂത്ത മകന്‍ ശിവകുമാറും പുളിയന്‍മല പാലത്തറയില്‍ പരേതരായ സുകുമാരന്‍ ഓമന ദമ്പതികളുടെ ഏഴ് മക്കളില്‍ ഏറ്റവും ഇളയവളായ ജയയും തമ്മിലുള്ള വിവാഹമാണ് കട്ടപ്പന അമ്പലക്കവലയിലെ വീട്ടില്‍ മക്കളുടെ നേതൃത്വത്തില്‍ നടന്നത്.

https://www.malayalamnewsdaily.com/sites/default/files/2021/05/16/wedding2.jpg
1996 ല്‍ വീട്ടുകാരുടെ എതിര്‍പ്പുകളും ഭീഷണികളും അവഗണിച്ച് കടുത്ത പ്രണയത്തിലായിരുന്ന ശിവകുമാറും ജയയും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഒരു മാസം തമിഴ് നാട്ടിലും, പിന്നീട് മൂന്നു മാസം പുനലൂരിലും താമസിച്ച ശേഷമാണ് കട്ടപ്പനയില്‍ തിരിച്ചെത്തിയത്.
രജിസ്റ്റര്‍ മാര്യേജ് ചെയ്തതിന്റെ 25 വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു മക്കളുടെ നിര്‍ബന്ധ പ്രകാരം വീട്ടില്‍ കതിര്‍ മണ്ഡപമൊരുക്കിയത്. ശൂലപ്പാറ മഹാദേവക്ഷേത്രത്തില്‍ വിപുലമായ ചടങ്ങുകളോടെ വിവാഹം നടത്താനായിരുന്നു ആദ്യ തീരുമാനം. പിന്നീട് കോവിഡിന്റെ പശ്ചാത്തലത്തില്‍ ചടങ്ങ് വീട്ടിലേക്ക് മാറ്റി. പുതിയ വിവാഹ വസ്ത്രം ധരിച്ച ശിവകുമാറും ജയയും 11.30 നും 12 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ പരസ്പരം മാല ചാര്‍ത്തി. ബാംഗ്ലൂര്‍ ഓക്‌സ്‌ഫോര്‍ഡ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയായ മൂത്ത മകള്‍ അഞ്ജലിയും മാഹി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിനിയായ രണ്ടാമത്തെ മകള്‍ ആരാധനയും മാതാപിതാക്കള്‍ക്ക് മാലകള്‍ എടുത്തു നല്‍കി. പുളിയന്‍മല കാര്‍മല്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഇളയ മകള്‍ അതിഥിയാണ് അമ്മയ്ക്ക് ചാര്‍ത്താനുള്ള സിന്ദൂരം അച്ഛന് കൈമാറിയത്. ചടങ്ങിന് സാക്ഷിയായി ഏറ്റവും അടുത്ത ബന്ധുവും അയല്‍പക്കത്തെ രണ്ടുപേരും ഒപ്പം ഫോട്ടോഗ്രാഫര്‍ അനന്ദു ജെയ്‌മോനുമുണ്ടായിരുന്നു.


സല്‍മാന്‍ രാജാവിന്റെ പേരില്‍ സമ്മാന വാഗ്ദാനം; വസ്തുത അറിയാതെ ആയിരങ്ങള്‍ പിറകെ

 

Latest News