Sorry, you need to enable JavaScript to visit this website.

കോവിഡ് രോഗിയെ നഴ്‌സ് ബലാത്സംഗം ചെയ്തു, മണിക്കൂറുകള്‍ക്കകം മരിച്ചു; വീട്ടുകാരെ പോലും അറിയിച്ചില്ല

ഭോപാല്‍- ഭോപാലിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കോവിഡ് രോഗിയായ യുവതിയെ പുരുഷ നഴ്‌സ് ബലാത്സംഗം ചെയ്തു. ഒരു മാസം മുമ്പ് നടന്ന സംഭവം യുവതിയുടെ വീട്ടുകാരെ പോലും അറിയിക്കാതിരുന്ന പോലീസ് വ്യാഴാഴ്ചയാണ് ഇത് വെളിപ്പെടുത്തിയത്. ഭോപാല്‍ വാതക ദുരന്ത ഇരകൂടിയായ 43കാരിയായ യുവതിയെ ഭോപാല്‍ മെമോറിയല്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച് സെന്ററില്‍ ഏപ്രില്‍ ആറിനാണ് പ്രവേശിപ്പിച്ചത്. പുരുഷ നഴ്‌സ ബലാത്സംഗം ചെയ്തത് യുവതി പരാതിപ്പെടുകയും ഡോക്ടര്‍ക്കു നല്‍കിയ മൊഴിയിലൂടെ പ്രതിയെ തിരിച്ചറിയുകയും ചെയ്തിരുന്നു. പീഡനം നടന്ന് മണിക്കൂറുകള്‍ക്കു ശേഷം യുവതിയുടെ നില വഷളാകുകയും ഇതെ ദിവസം രാത്രിയോടെ മരണം സംഭവിക്കുകയും ചെയ്തു. പോലീസ് കേസെടുക്കുകയും പ്രതിയായ 40കാരന്‍ സന്തോഷ് അഹിര്‍വറിനെ അറ്സ്റ്റ് ചെയ്യുകയും ചെയ്ത് ഭോപാല്‍ സെന്‍ട്രന്‍ ജയിലില്‍ അടക്കുകയും ചെയ്തിരുന്നു.

തന്റെ പേരു വിവരം പുറത്തുവിടരുതെന്നും സംഭവം പുറത്തറിയിക്കരുതെന്നും യുവതി ആവശ്യപ്പെട്ടിരുന്നതിനാലാണ് ഇതുവരെ ഈ സംഭവം വെളിപ്പെടുത്താതിരുന്നതെന്ന് പോലീസ് പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മാത്രമെ സംഭവം അറിയുമായിരുന്നുള്ളൂ. 24കാരിയായ സ്റ്റാഫ് നഴ്‌സിനെ ലൈംഗികമായി പീഡിപ്പച്ച കേസിലും മദ്യപിച്ച് ജോലിക്കെത്തിയതിനും ഈ പ്രതിയെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.

ഭോപാല്‍ വാതക ദുരന്ത ഇരകള്‍ക്കു വേണ്ടി സ്ഥാപിച്ച കേന്ദ്ര സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ നേരിടേണ്ടി വരുന്ന ദുരവസ്ഥയെ കുറിച്ച് വലിയ ആക്ഷേപം പലകോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. വാതക ദുരന്ത ഇരകളുടെ സംഘടന ഇക്കാര്യം ചൂണ്ടിക്കാട്ടി കടുത്ത ഭാഷയില്‍ അധികൃതര്‍ക്ക് കത്തെഴുതുകയും ചെയ്തിരുന്നു. അതിക്രൂരമായ കുറ്റകൃത്യം മറച്ചുവയ്ക്കാന്‍ ആശുപത്രി മാനേജ്‌മെന്റ് അവരുടെ അധികാരം ദുരുപയോഗം ചെയ്തുവെന്നും ഇത് കൊണ്ടാണ് ഇരയാക്കപ്പെട്ട യുവതിയുടെ വീട്ടുകാര്‍ പോലും സംഭവം അറിയാതിരുന്നതെന്നും അവര്‍ ആരോപിച്ചു.
 

Latest News