Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡിയുടേത് മുൻകൂർ ജാമ്യം മാത്രം

പോർവിളികളും വിജയാരവവും അടങ്ങിയപ്പോൾ ഗുജറാത്ത് നിയമസഭാ തരഞ്ഞെടുപ്പു ഫലത്തിന്റെ ബാക്കിപത്രത്തിൽ തെളിയുന്നത് കുതിപ്പവസാനിച്ച് കിതച്ചുനിൽക്കുന്ന നരേന്ദ്രമോഡിയാണ്.  2019ലെ പൊതു തെരഞ്ഞെടുപ്പിനെ നേരിടണമെങ്കിൽ ഹരിശ്രീയിൽനിന്നുതന്നെ പുതിയ രാഷ്ട്രീയ അടവുകൾ തുടങ്ങേണ്ടിവരുമെന്ന് ഉത്ക്കണ്ഠപ്പെടുന്ന മോഡി. 
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മോഡിയാണ് ജയിച്ചതെന്ന് വിശകലന വിദഗ്ധരും നിരീക്ഷകരുമൊക്കെ യോജിക്കുന്നുണ്ട്. അതിനപ്പുറം ഒരു സവിശേഷത ഈ തെരഞ്ഞെടുപ്പിനുണ്ട്.  ഇന്ത്യയിലെ  ഒരു നിയമസഭാ തെരഞ്ഞെടുപ്പിലും മുമ്പ് സംഭവിക്കാത്ത പ്രത്യേകത.     സംസ്ഥാന ഗവണ്മെന്റും  കേന്ദ്ര ഗവണ്മെന്റും പ്രധാനമന്ത്രിയും പരസ്പരം  ജാമ്യത്തിൽ ഒന്നിച്ച് അവിടെ ജനവിധി തേടി.  നരേന്ദ്രമോഡിയെ അവസാനം സ്വന്തം നാട്ടുകാർക്ക് മുൻകൂർ ജാമ്യത്തിൽ വിജയിപ്പിക്കേണ്ടിവന്നു. അതാണ് യഥാർത്ഥ വസ്തുത.
പതിമൂന്നുവർഷം തുടർച്ചയായി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡി സ്വയം പരീക്ഷിച്ച ഗുജറാത്ത് വികസന മാതൃകയുടെ പേരിലാണ് 2014ൽ   കേന്ദ്രത്തിൽ അധികാരമേറിയത്.  ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന 26 ലോക്‌സഭാ മണ്ഡലങ്ങളും ജനങ്ങൾ മോഡിക്ക് സമർപ്പിച്ചു.   നോട്ടുറദ്ദാക്കലും ജി.എസ്.ടിയുമടക്കം തന്റെ ഭരണ നടപടികൾക്കെല്ലാം ജനങ്ങളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടുപോന്ന മോഡിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇപ്രാവശ്യത്തെ വോട്ട് കൃത്യമായി 10 ശതമാനം കുറഞ്ഞു.  59.1 ശതമാനത്തിൽനിന്ന് 49.1 ശതമാനം.  കോൺഗ്രസിന്റേത് ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് താരതമ്യപ്പെടുത്തുമ്പോൾ 11 ശതമാനം കൂടി.  അതായത് 32.9 ശതമാനത്തിൽനിന്ന് 43.9 ശതമാനം.
ബി.ജെ.പി സംസ്ഥാന ഗവണ്മെന്റിന്റെ ഭരണനേട്ടങ്ങളോ മോഡിതന്നെ അവകാശപ്പെട്ട തന്റെ പുതിയ ഇന്ത്യൻ വികസന മാതൃകയോ ഗുജറാത്തിലെ ജനങ്ങൾ അംഗീകരിച്ചിട്ടില്ല.  തന്നെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ സഹായത്തോടെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തുന്നു.  തന്നെ 'നീച' ജാതിക്കാരനെന്ന് അധിക്ഷേപിക്കുന്നു.  ഇതിനെല്ലാം ഗുജറാത്തിലെ ജനങ്ങൾ വിധിയെഴുത്തിലൂടെ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടാണ് മോഡി വൈകാരികമായും വ്യാജമായും ഒടുവിൽ വോട്ടുതേടിയത്.   
ആദ്യഘട്ടത്തിൽ കോൺഗ്രസിന് അനുകൂലമായി 7 ശതമാനത്തിനടുത്തുണ്ടായ വോട്ടുചായ്‌വ് രണ്ടാം ഘട്ടത്തിൽ  4 ശതമാനത്തിലേറെ ഇടിഞ്ഞു. വികസനമോ ആസൂത്രണമോ രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവിയോ ഒന്നും വിഷയമാക്കാതെ, പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി പറയാതെ പ്രധാനമന്ത്രിക്കു നിരക്കാത്ത പ്രചാരണമാണ് മോഡി നടത്തിയത്.  വൈകാരികതയുടെ പുകമറയിൽ രാഷ്ട്രീയ മുതലെടുപ്പ്.   
കഴിഞ്ഞ തവണത്തെ 115 സീറ്റിൽനിന്ന് 150 സീറ്റ് ഉറപ്പിച്ച ബി.ജെ.പിക്ക് ഭൂരിപക്ഷത്തിനുവേണ്ട 92 സീറ്റിന് ആദ്യം ബുദ്ധിമുട്ടേണ്ടിവന്നു.  ഒടുവിൽ  99 സീറ്റിൽ കുതിപ്പ് അവസാനിച്ചു. 
    സൗരാഷ്ട്രയിലെ രൂക്ഷമായ കാർഷിക പ്രതിസന്ധി, മോഡിയുടെ ഗുജറാത്ത് മാതൃക സൃഷ്ടിച്ച രൂക്ഷമായ തൊഴിലില്ലായ്മ,  നോട്ടുറദ്ദാക്കലും ജി.എസ്.ടിയും പൊതുവിലും സ്ത്രീകളിലും യുവാക്കളിലും വിശേഷിച്ചും സൃഷ്ടിച്ച രോഷം. ഇതൊക്കെ ബി.ജെ.പി സംസ്ഥാന സർക്കാറിനെ താഴെയിറക്കേണ്ടതായിരുന്നു.   മൊത്തം പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവ്, പ്രത്യേകിച്ചും സ്ത്രീ വോട്ടർമാരുടെ പ്രാതിനിധ്യം 8 ശതമാനം കുറഞ്ഞത് - ഇവ ശ്രദ്ധേയമായ സൂചികകളാണ്.  പ്രധാനമന്ത്രി ഓഖി ദുരന്ത സമയത്തുപോലും സംസ്ഥാനത്ത് പ്രചാരണത്തിൽ കേന്ദ്രീകരിക്കാൻ നിർബന്ധിതനായി. പ്രധാനമന്ത്രി പാലിക്കേണ്ട ഔചിത്യത്തിന്റെയും ധാർമ്മികതയുടെയും സത്യസന്ധതയുടെയും അതിരുകൾ അദ്ദേഹം ലംഘിച്ചു. ജനങ്ങളെ വൈകാരികമായി ചേരിതിരിച്ചാണ്  ഭരണത്തുടർച്ച നിലനിർത്താൻ സാധിച്ചത്.
ഗുജറാത്തിൽ ഭരണം നിലനിർത്തി, ഹിമാചൽപ്രദേശ് പിടിച്ചെടുത്തു എന്നാണ് മാധ്യമങ്ങൾ പലതും ചേർത്തുപറഞ്ഞത്. ഓഖി ചുഴലിക്കൊടുങ്കാറ്റുപോലെ മോഡിയുടെ രാഷ്ട്രീയ മുന്നേറ്റം തുടരുകയാണ് എന്ന ധാരണ അത് സൃഷ്ടിക്കുന്നു.  'നീച് ആദ്മി' എന്നത് 'നീചജാതി' എന്ന് വളച്ചൊടിച്ച് മോഡിയെ സഹായിക്കുന്ന മാധ്യമ രീതിയാണത്. 
ഹിമാചൽ പ്രദേശിൽ കോൺഗ്രസ് ഐ പരാജയപ്പെടുമെന്ന് തുടക്കംമുതലേ വ്യക്തമായിരുന്നു.  അഴിമതികേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ മുഖ്യമന്ത്രിയെ വീണ്ടും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിച്ചതോടെ.  കേന്ദ്രത്തിലും കേരളമടക്കമുള്ള ഭൂരിപക്ഷ സംസ്ഥാനങ്ങളിലും കോൺഗ്രസ് പരാജയപ്പെട്ടത്  അധികാരത്തിലിരുന്നു നടത്തിയ അഴിമതിയുടെ ഫലമായിരുന്നു.  അതിൽനിന്ന് പാഠം പഠിക്കാതെ കോൺഗ്രസ് മുന്നോട്ടുപോയതിന്റെ ശിക്ഷയാണ് ഹിമാചൽ പ്രദേശിൽ കോൺഗ്രസിനു കിട്ടിയത്.
എന്നാൽ  ബി.ജെ.പിയും കോൺഗ്രസ് ഐയും അല്ലാതെ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളുമായി ചേർന്നുനിന്ന് പൊരുതുന്ന നേതാക്കളേയോ പാർട്ടികളേയോ ജനങ്ങൾ തെരഞ്ഞെടുക്കുമെന്നതിന്റെ തെളിവ് ഹിമാചൽ പ്രദേശിൽ കണ്ടു. സിംലയിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ തിയോഗിൽ സി.പി.എമ്മിന്റെ കേന്ദ്രകമ്മറ്റി അംഗവും സംസ്ഥാന കർഷകസംഘം സെക്രട്ടറിയുമായ രാകേഷ് സിംഘ നേടിയ വിജയം അതാണ്. ബി.ജെ.പി സ്ഥാനാർത്ഥിയെ രണ്ടായിരത്തോളം വോട്ടുകൾക്ക് തോൽപിച്ച് കോൺഗ്രസ് ഐ സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേക്കു തള്ളിയാണ് ഈ കർഷക നേതാവ് വിജയിയായത്. ഹിമാചൽ പ്രദേശിന്റെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനമായ ആപ്പിൾകൃഷിയുടെ വിലയിടിവിനെതിരെ കൃഷിക്കാരെ അണിനിരത്തി സിംഘയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ അംഗീകാരംകൂടിയാണത്. എന്നാൽ സി.പി.എം മത്സരിച്ച മറ്റ് 29 സീറ്റുകളിലും ആ പാർട്ടി പരിഗണിക്കപ്പെട്ടില്ല.  ഇടതുപാർട്ടികളുടെ ജനങ്ങളുമായുള്ള ബന്ധത്തിന്റെ പരിമിതികളാണ് ഇത് വെളിപ്പെടുത്തുന്നത്.
ഗുജറാത്തിലെ ജനങ്ങൾ അനുഭവിച്ചറിഞ്ഞ മോഡിയുടെ വികസന മാതൃക ഹിമാചൽപ്രദേശ് ഏറ്റുവാങ്ങിയതല്ല.  മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബി.ജെ.പി അവതരിപ്പിച്ച നേതാവിനെതന്നെ ജനങ്ങൾ പരാജയപ്പെടുത്തി.  ബി.ജെ.പിക്കകത്തെ അധികാരത്തിനുള്ള കാലുവാരൽ തോൽവിയുടെ മറ്റൊരു ഘടകമാണെങ്കിലും.
വൈഡൂര്യ കച്ചവടക്കാരും വൻകിട വ്യാപാരി വ്യവസായികളും വൻ കോർപ്പറേറ്റുകളും കയ്യാളുന്നതും കാര്യം നേടുന്നതുമായ വികസനമാണ് ഗുജറാത്തിന്റേത്. അവർക്കു ബുദ്ധിമുട്ടുണ്ടാക്കിയ ജി.എസ്.ടി സംബന്ധിച്ച പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലുകളും ഭേദഗതികളും വരുത്തിയാണ് ആ വിഭാഗത്തെ മോഡി ഗവണ്മെന്റ് അവസാന ഘട്ടത്തിൽ കൂടെനിർത്തിയത്. എന്നാൽ ടെക്‌സ്റ്റൈൽ മേഖലയെ ആശ്രയിച്ചുകഴിയുന്ന ഇടത്തരക്കാരും സാധാരണക്കാരുമായ ജനവിഭാഗങ്ങൾക്കോ കാർഷിക മേഖലയുടെ തകർച്ചയിൽപെട്ട് ഉഴലുന്ന സൗരാഷ്ട്രയിലെ കൃഷിക്കാർക്കോ കാർഷിക തൊഴിലാളികൾക്കോ  സർക്കാറിന്റെ പരിഗണന ലഭിച്ചില്ല. എന്നാൽ ഇടത്തരക്കാരും ദളിതരും പാവപ്പെട്ടവരുമായ അത്തരം  ജനവിഭാഗങ്ങൾ ബി.ജെ.പി ഗവണ്മെന്റിന്റെ വികസന    പരിധിക്കു പുറത്താണ്.  അതിനെതിരെ സമൂഹത്തിൽ പൊതുവെ ഉയർന്നുനിൽക്കുന്ന രോഷത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിൽ കോൺഗ്രസ് പൂർണ്ണമായി വിജയിച്ചില്ല.  പട്ടേൽ മുതൽ  ദളിതർവരെയുള്ള ജാതി സമുദായങ്ങളുടെ നേതാക്കളായി പുതുതായി രംഗത്തുവന്ന യുവാക്കളെയാണ് രാഹുൽഗാന്ധി ആശ്രയിച്ചത്. 
ഒരളവോളം ഗുജറാത്തിലെ ജനങ്ങളുടെ ഭരണ നയങ്ങളോടുള്ള അസംതൃപ്തി ഏകീകരിച്ച് രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞു.  എന്നാൽ ജാതിയെ ജാതികൊണ്ടും സംസ്ഥാന കേന്ദ്ര സർക്കാറിലുള്ള അധികാരംകൊണ്ടും നേരിടാൻ ബി.ജെ.പിക്കായി.  ഇന്ദിരാഗാന്ധിയോ സോണിയാഗാന്ധിയോ സമൂഹത്തിലെ നിർണ്ണായക ശക്തിയായ സ്ത്രീകളെയും യുവാക്കളെയും സ്വാധീനിച്ചും രാഷ്ട്രീയമായി അണിനിരത്തിയും കൈവരിച്ച മുൻകാല ശൈലി ആവർത്തിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ല.  എങ്കിലും ഗ്രാമീണ മേഖലയിലെ അസംതൃപ്തി ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പിൽ ആഞ്ഞുവീശി. നഗരമേഖലയിലെ സ്വാധീനംകൊണ്ട് അതിനെ  ചെറുക്കുകയാണ് ബി.ജെ.പി ചെയ്തത്. 
മോഡി ഭരണം രാജ്യത്തുല്പാദിപ്പിച്ച ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും സുനാമിപോലെ തകർത്ത ജീവിതാവസ്ഥയുടെയും   കെടുതികൾക്കെതിരെ ആഞ്ഞടിക്കുന്ന ഒരു ജനകീയ പ്രസ്ഥാനമാക്കി ഗുജറാത്ത് തെരഞ്ഞെടുപ്പിനെ മാറ്റാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് കോൺഗ്രസിന്റെ ഉത്തരവാദിത്വമാണെന്ന നിലയിലാണ് മറ്റ് പാർട്ടികൾ കണ്ടത്.  കോൺഗ്രസാകട്ടെ രാഹുൽ ഗാന്ധിയെ പാർട്ടിയുടെ അധ്യക്ഷപദത്തിലേക്കും ഭാവി പ്രധാനമന്ത്രി പദവിയിലേക്കും ഉയർത്തുന്നതിനുള്ള ഒരു ഏണിപ്പടി എന്ന നിലയിലും. 
 ഗുജറാത്തിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയും പൂജാരിമാരുടെ ആശീർവാദം തേടിയും നെറ്റിയിൽ കുങ്കുമം അണിഞ്ഞും ടി.വി ക്യാമറകളിലൂടെ ജനങ്ങളിലേക്കിറങ്ങിയാണ് മോഡിയുടെ ഹിന്ദുത്വത്തെ രാഹുൽ നേരിട്ടത്. സംഘടനാപരമായ സംവിധാനം കോൺഗ്രസിന് മറ്റുപല ഇടങ്ങളിലുമെന്നപോലെ ഗുജറാത്തിലും ദുർബലമായിരുന്നു. ഇതിന്റെയൊക്കെ പരിമിതികളും പഴുതുകളുമാണ് പ്രാദേശിക വികാരത്തോടൊപ്പം മോഡിയെ രക്ഷിച്ചത്. കൃഷിയിടങ്ങളിൽ വെന്തുകരിഞ്ഞ കൃഷിക്കാരുടെയും തൊഴിലാളികളുടെയും അടുപ്പിൽ തീയെരിയാത്ത വീട്ടമ്മമാരുടെയും രോഷത്തിന്റെ ചൂടും തീയും ബി.ജെ.പിക്കെതിരായ ജനമുന്നേറ്റമാക്കാൻ കഴിയാതെപോയി.
ുജറാത്ത് കലാപത്തെ തുടർന്ന് ആക്രമണത്തിനിരയായി സർവ്വസ്വവും നഷ്ടപ്പെട്ട മുസ്‌ലിം സഹോദരങ്ങളെ സഹായിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അന്ന് മനുഷ്യസ്‌നേഹികൾ അവിടേക്കോടിച്ചെന്നു. ആ പ്രസ്ഥാനങ്ങളും സംഘടനകളും വ്യക്തികളും ഇത്തരമൊരു നിർണ്ണായക ഘട്ടത്തിൽ കാഴ്ചക്കാരായി ദൂരെ നിൽക്കുകയാണ് ചെയ്തത്.  
സ്വന്തമായ രാഷ്ട്രീയ അടിത്തറ സംസ്ഥാനത്തില്ലെങ്കിലും ഏറെ ബൗദ്ധികശേഷിയും പ്രവർത്തന പാരമ്പര്യവുമുള്ള ഇടതുപക്ഷവും അതിന്റെ ചുമതല നിർവ്വഹിച്ചില്ല. കോൺഗ്രസ് പ്രചാരണത്തിന്റെ  ഭാഗമാകാതെ സ്വന്തമായ പ്രചാരണവും മുന്നറിയിപ്പുമായി അവർ ഇടപെടേണ്ടതായിരുന്നു.  പ്രത്യേകിച്ചും മലയാളികൾ ഏറെയുള്ള  അഹമ്മദാബാദുപോലുള്ള ഗുജറാത്തിന്റെ നഗരങ്ങളിൽ അതിനേറെ പ്രസക്തിയുണ്ടായിരുന്നു. ഇടതുപക്ഷ - ജനാധിപത്യ മുന്നണി സർക്കാറിനെ പ്രതിനിധീകരിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻപോലും ഒരുദിവസം ഗുജറാത്തിനു വേണ്ടി നീക്കിവെച്ചില്ല.
ർഗീയ ആക്രമണങ്ങൾക്കും കൊലകൾക്കും  ധ്രുവീകരണങ്ങൾക്കുമെതിരെ വിശാലമായ ഐക്യം എന്ന മുദ്രാവാക്യം പാഴ്‌വാക്കാണെന്ന് ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷങ്ങൾ ബോധ്യപ്പെടുത്തി.  സാമ്പത്തിക - രാഷ്ട്രീയ - മാനുഷിക തലങ്ങളിൽനിന്നുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിനെ ഒരു വലിയ രാഷ്ട്രീയ സമരമാക്കുന്നതിൽ പ്രതിപക്ഷമാകെ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും അതിന്റെ തുടർച്ച ഗുജറാത്തിലും ദേശീയതലത്തിലാകെയും ആളിപ്പടർത്താനുള്ള ആസൂത്രണവും ഏകോപനവും നടത്താൻ അവർക്കായില്ല. 
മൊത്തം ചിത്രം അതാണെങ്കിലും  മോഡിയുടെയും ബി.ജെ.പിയുടെയും രാഷ്ട്രീയ പൊള്ളത്തരം തുറന്നുകാട്ടുന്നതിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും ഒരു പരിധിവരെ വിജയിച്ചു. രാഷ്ട്രീയമായി നേരിടാനാകാതെ അധാർമ്മികവും വ്യാജവുമായ വഴികളിലൂടെ നേടിയ വിജയം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ആവർത്തിക്കുക സാധ്യമല്ലെന്നതാണ്  ജനവിധിയുടെ സന്ദേശം. കൃഷിക്കാരടക്കമുള്ളവരുടെ എതിർപ്പും രോഷവും പരിഹരിക്കാനുള്ള തിരുത്തലുകൾ വരുത്തുമെന്ന ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ പ്രസ്താവന ബി.ജെ.പിയുടെ ഞെട്ടൽ വെളിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പുഫലം ഗുജറാത്തിലെ ജനങ്ങൾക്കു സമർപ്പിക്കുന്നു എന്ന് മോഡിക്ക് പറയേണ്ടിവന്നതും ഇതിന്റെ തുടർച്ചയാണ്.  
 

Latest News