റാഞ്ചി- കാലിത്തീറ്റ കുംഭകോണ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായി ലാലു പ്രസാദ് യാദവിനെ റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി കുറ്റക്കാരനാണെന്ന്് കണ്ടെത്തി. ലാലു പ്രസാദ് യാദവിനൊപ്പം മറ്റ് പതിനഞ്ച് പേരെയും കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ അടുത്ത മാസം മൂന്നിന് വിധിക്കും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ലാലുവിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി.
രാവിലെ വിധി കേൾക്കുന്നതിനായി കോടതിയിലെത്തിയെങ്കിലും വിധി ഉച്ചക്ക് മൂന്നു മണിയിലേക്ക് മാറ്റുകയായിരുന്നു. തനിക്ക് നീതി ലഭിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് ലാലു പ്രസാദ് വ്യക്തമാക്കി. ഈ കേസിൽ നേരത്തെ ലാലുവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നൽകിയ അപ്പീലിലാണ് ഇന്നത്തെ വിധി.
വിധി എന്തായാലും സമാധാനം പാലിക്കണമെന്ന് പാർട്ടി പ്രവർത്തകരോട് ലാലു ആഹ്വാനം ചെയ്തു. ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും ടു.ജി, ആദർശ് ഫഌറ്റ് കുംഭകോണം കേസ് പോലെ തന്നെയാണ് ഇതെന്നും ലാലു പറഞ്ഞു.
ലാലുവിനൊപ്പം അദ്ദേഹത്തിന്റെ മകൻ തേജസ്വി യാദവും കോടതിയിലെത്തിയിരുന്നു.
1990-97 കാലത്ത് ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെ മൃഗസംരക്ഷണ വകുപ്പ് നടത്തിയതായി ആരോപിക്കപ്പെടുന്ന 900 കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം. ഇതിന് പുറമെ 96 ലക്ഷത്തിന്റെ തട്ടിപ്പ് കേസിലും ലാലുവിന്റെ പേരിലുണ്ടായിരുന്നു. ഈ കേസിൽ ശിക്ഷിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയുള്ള ലാലുവിന്റെ ഹർജി ഹൈക്കോടതി അംഗീകരിച്ചിരുന്നു. എന്നാൽ ലാലുവിനെതിരായ ക്രിമിനൽ ഗൂഢാലോചന കുറ്റം ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 2013ൽ അഞ്ച് വർഷത്തെ തടവ് ശിക്ഷ ലഭിച്ച ലാലുവിന് ലോക്‌സഭാംഗത്വം നഷ്ടമായിരുന്നു.