Sorry, you need to enable JavaScript to visit this website.

വാക്‌സിന്‍ കുത്തിവെച്ചാല്‍ ലോട്ടറി; സമ്മാനം പത്ത് ലക്ഷം ഡോളര്‍

വാഷിംഗ്ടണ്‍- കോവിഡ് വാക്‌സിനേഷന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ വലിയ വെല്ലുവിളി നേരിടുന്ന അമേരിക്കയില്‍  ഒരു സ്റ്റേറ്റ് പത്ത് ലക്ഷം ഡോളറിന്റെ ലോട്ടറി പ്രഖ്യാപിച്ചു. ഒഹിയോ ഗവര്‍ണറാണ് കുത്തിവെപ്പെടുത്തവരില്‍നിന്ന് ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചത്. അഞ്ച് ആഴ്ച ലോട്ടറി തുടരും. 18 വയസ്സിനു മുകളില്‍ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവര്‍ക്കാണ് സമ്മാനത്തിന് അര്‍ഹത.


പത്ത് ലക്ഷം ഡോളര്‍ ലോട്ടറി പണം വെറുത കളയുകയാണെന്ന് ചിലര്‍ക്ക് തോന്നാം. എന്നാല്‍ ഇപ്പോള്‍ യഥാര്‍ഥത്തിലുള്ള നഷ്ടം കോവിഡിനിരയായി ജീവന്‍ നഷ്ടപ്പെടുന്നതാണെന്ന് റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ലോട്ടറിയില്‍ ആദ്യ വിജയിയെ മെയ് 26-ന് പ്രഖ്യാപിക്കും. അതിനുശേഷം അഞ്ചാഴ്ച എല്ലാ ബുധനാഴ്ചയും ജേതാവിനെ പ്രഖ്യാപിക്കും-ഗവര്‍ണര്‍ മൈക്ക് ഡിവൈന്‍ പറഞ്ഞു.


17 വയസ്സിനു താഴെയുള്ളവര്‍ക്കും സമ്മാനമുണ്ട്. പത്ത് ലക്ഷം ഡോളറല്ല, ഒഹിയോ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റികളില്‍ നാല് വര്‍ഷം മുഴുവന്‍ സ്‌കോളര്‍ഷിപ്പോടെ പഠനത്തിനുള്ള അവസരമാണ് ലഭിക്കുക. ഉന്നത വിദ്യാഭ്യാസത്തിന് ചെലവേറുന്ന രാജ്യത്ത് ഇത് വിലയേറിയ സമ്മാനമാണ്.
12 മുതല്‍ 15 വയസ്സ് വരെ പ്രായക്കാര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ കുത്തിവെക്കുന്നതിന് യു.എസ് ഫുഡ് ആന്റ് ഡ്രംഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) തിങ്കളാഴ്ച അനുമതി നല്‍കിയിരുന്നു.

 

Latest News