ഗൗരിയമ്മയുടെ ആത്മാവ് ഈ പോസ്റ്റിന് ലൈക്കിടും

കെ.ആര്‍. ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങിന് വേണ്ടി കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഡോ.സി.ജെ.ജോണ്‍.
സംസ്‌കാര ചടങ്ങില്‍ കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കിയ ഉത്തരവ് അവരോട് കാണിച്ച അനാദരവാണെന്നും ഇത്തരം ഇളവുകളോട് മുഖം തിരിച്ചിരുന്ന മഹനീയ വനിത ആയിരുന്നു അവരെന്നും ഡോ. ജോണ്‍ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
വിട്ട് വീഴ്ച
ചെയ്യുവാനുള്ളതാണോ കോവിഡ് നിയന്ത്രണങ്ങള്‍?സര്‍ക്കാര്‍ ഉത്തരവിലൂടെ ചീഫ് സെക്രട്ടറി അത് ചെയ്യുന്നത് ശരിയാണോ? ശവ സംസ്‌കാര ചടങ്ങുകളില്‍ ഇരുപത് ആളുകള്‍ മതിയെന്നാണ് പൊതു ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. അതില്‍ വിട്ട് വീഴ്ച ചെയത് മുന്നൂറ് ആയി ഉയര്‍ത്തി ഉത്തരവ്
ഇട്ടത് ഗൗരിയമ്മയോട് ചെയ്ത അനാദരവ് തന്നെ. ഇത്തരം ഇളവുകളോട് മുഖം തിരിച്ചിരുന്ന
മഹനീയ വനിതായായിരുന്നു അവര്‍. എല്ലാ
ചാനലുകളും തല്‍സമയ സംപ്രേഷണം ചെയ്തിരുന്നു. ഭൗതിക ശരീരം കാണിച്ചിരുന്നു. വീട്ടില്‍ ഇരുന്ന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആഹ്വാനം ഉണ്ടായില്ല. ഗൗരിയമ്മ ജനകീയ നേതാവായിരുന്നു. ധാരാളം ആളുകള്‍ അന്ത്യ ദര്‍ശനം ആഗ്രഹിച്ചിരുന്നു. എന്ന് കരുതി ഈ കോവിഡ് തീവ്ര വ്യാപന നാളുകളില്‍ ഇത്തരമൊരു ഉത്തരവ് പാടില്ലായിരുന്നു. ഇത്തരം
വേളകളില്‍ കൂട്ടം കൂടരുതെന്ന
പൊതു ബോധ നിര്‍മ്മിതിക്കായി
ആരോഗ്യ പ്രവര്‍ത്തകര്‍ പാട് പെടുകയാണ്. ആ
പ്രയത്‌നങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന തെറ്റായ
മാതൃകയായി ഇത്. തെറ്റായ
കീഴ് വഴക്കം ഇനി ഉണ്ടാകരുതെന്ന് അപേക്ഷിക്കുന്നു. ഇത്
പൊതു ജനാരോഗ്യത്തിനെ കുറിച്ചുള്ള ആകുലത മൂലം എഴുതിയതാണ്. ഇതില്‍ രാഷ്ട്രീയം ദയവായി കാണരുത്.
ഗൗരിയമ്മക്ക് എന്നും
ലാല്‍ സലാം. ഈ ഇളവ് അവര്‍ക്ക് വേണ്ടിയല്ല.
ജീവിച്ചിരിക്കുന്നവര്‍ക്ക് ദുഃഖ പ്രകടനം നടത്താനാണ്. ഈ പോസ്റ്റ് ജീവിച്ചിരിക്കുന്നവരെ വൈറസ് പിടി കൂടാതിരിക്കാന്‍
വേണ്ടിയാണ്. ചിലര്‍ക്ക്
ആകാമെങ്കില്‍ ഞങ്ങള്‍ക്ക് ആകാമെന്ന മനഃശാസ്ത്രം വേണ്ട. കൂട്ടം കൂടുന്നത് ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ ബലത്തില്‍ എന്നത്
കോവിഡ്  പരിഗണിക്കില്ല കൂട്ടരെ.
ഗൗരിയമ്മയുടെ  ആത്മാവ്
ഈ പോസ്റ്റിനു തീര്‍ച്ചയായും ലൈക്ക് ഇടും.
(ഡോ :സി. ജെ. ജോണ്‍)

 

Latest News