ജറൂസലം- ഇസ്രായിലും ഹമാസും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി. ഗാസയില്‍ 35 പേരും അഞ്ച് പേര്‍ ഇസ്രായിലിലും കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ നൂറു കണക്കിന് വ്യോമാക്രണമാണ് ഇസ്രായില്‍ ഗാസയില്‍ നടത്തിയത്. ഗാസയില്‍നിന്ന് ഹമാസ് തെല്‍അവീവും ബീര്‍ശേബയും ലക്ഷ്യമിട്ട് റോക്കറ്റാക്രമണങ്ങളും നടത്തി. ഇസ്രായില്‍ വ്യോമാക്രമണത്തില്‍ ഗാസയില്‍ ഒരു ബഹുനില കെട്ടിടം പൂര്‍ണമായി തകര്‍ന്നു. മറ്റൊരു കെട്ടിടം ഭാഗികമായും തകര്‍ന്നു.
ബുധനാഴ്ച രാവിലെ നിരവധി ഹമാസ് ഇന്റലിജന്‍സ് നേതാക്കളെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ അവകാശപ്പെട്ടു. ഹമാസിന്റെ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളും ഓഫീസുകളും ഹമാസ് നേതാക്കളുടെ വീടുകളും തകര്‍ത്തതായും ഇസ്രായില്‍ സൈന്യം അവകാശപ്പെട്ടു.
ഇസ്രായിലില്‍ തെല്‍അവീവിനു സമീപം യെഹൂദില്‍ റോക്കറ്റാക്രമണത്തില്‍ തകർന്ന വീടുകള്‍ സൈനികർ പരിശോധിക്കുന്നു.
2014 ല്‍ ഗാസയില്‍ നടന്ന യുദ്ധത്തിനുശേഷം ഇസ്രായിലും ഹമാസും തമ്മില്‍ ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. സ്ഥിതിഗതികള്‍ കൈവിട്ടിരിക്കെ, സംയമനം പാലിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇസ്രായിലില്‍ സമ്മര്‍ദം തുടരുകയാണ്.
കാര്യങ്ങള്‍ പൂര്‍ണതോതിലുള്ള യുദ്ധത്തിലേക്കാണ് നീങ്ങുന്നതെന്നും സംഘര്‍ഷം കുറയ്ക്കുന്നതിനു എല്ലാ ഭാഗത്തുമുള്ള നേതാക്കള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും മിഡില്‍ ഈസ്റ്റിലെ യു.എന്‍. ദൂതന്‍ ടോര്‍ വെന്നെസ്‌ലാന്‍ഡ് ട്വീറ്റ് ചെയ്തു.