റിയാദ് - ഇറാനിൽനിന്ന് യെമനിലെ ഹൂത്തി മിലീഷ്യകൾക്ക് അയച്ച വൻ ആയുധ ശേഖരം വഹിച്ച പത്തേമാരി അറബിക്കടലിൽ വെച്ച് അമേരിക്കൻ നാവികസേന പിടികൂടി. പത്തേമാരി ഇറാനിൽ നിന്നാണ് വന്നതെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി അമേരിക്കൻ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. ഹൂത്തികൾക്കെതിരായ യു.എൻ ആയുധ ഉപരോധം ലംഘിച്ചാണ് ഇറാൻ ഹൂത്തികളെ ആയുധമണിയിക്കാൻ ശ്രമിക്കുന്നത്.
ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക ദുരന്തമായ യെമൻ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയും മറ്റു രാജ്യങ്ങളും ശ്രമിക്കുന്നതിനിടെയാണ് പുതിയ ആയുധവേട്ട. വർഷങ്ങൾക്കിടെ ഇറാനിൽ നിന്ന് യെമനിലെ ഹൂത്തികൾക്ക് അയച്ച നിരവധി ആയുധ ലോഡുകൾ അമേരിക്കയും മറ്റു രാജ്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. യെമൻ യുദ്ധം ഇനിയും ഏറെ കാലം തുടരുമെന്ന് പുതിയ ആയുധ വേട്ടയിലെ ആയുധ ശേഖരം വ്യക്തമാക്കുന്നു.
മിഡിൽ ഈസ്റ്റിൽ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന പത്തേമാരിയിലാണ് അമേരിക്കൻ ഗൈഡഡ് മിസൈൽ യുദ്ധക്കപ്പലായ യു.എസ്.എസ് മോൺടെറി ആയുധ ശേഖരം കണ്ടെത്തിയത്. ഒമാൻ, പാക്കിസ്ഥാൻ തീരങ്ങളിൽ അറബിക്കടലിന്റെ ഉത്തര ഭാഗത്ത് വ്യാഴാഴ്ച ആരംഭിച്ച ഓപ്പറേഷനിലൂടെയാണ് അമേരിക്കൻ നാവികസേന ആയുധ ശേഖരം പിടികൂടിയത്. ഡെക്കിനു താഴെ പച്ച പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു ആയുധങ്ങൾ. കലാഷ്‌നിക്കോവിന്റെ വകഭേദമായ, മൂവായിരത്തോളം ചൈനീസ് ടൈപ്പ് റൈഫിളുകൾ, നൂറു കണക്കിന് മറ്റു ഹെവി യന്ത്രത്തോക്കുകൾ, സ്‌നിപ്പർ തോക്കുകൾ, ഡസൻ കണക്കിന് റഷ്യൻ നിർമിത ടാങ്ക് വേധ ഗൈഡഡ് മിസൈലുകൾ, ഏതാനും ആർ.പി.ജി ഷെല്ലുകൾ എന്നിവയാണ് പത്തേമാരിയിൽ കണ്ടെത്തിയത്.
പത്തേമാരിയിലെ തൊഴിലാളികളെ ചോദ്യം ചെയ്തതിൽ നിന്ന് ഇത് ഇറാനിൽ നിന്നാണ് വരുന്നതെന്ന് വ്യക്തമായതായി അമേരിക്കൻ പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. നിയമ വിരുദ്ധ ചരക്കുകൾ നീക്കം ചെയ്തും ജീവനക്കാരെ ചോദ്യം ചെയ്തതിനും ശേഷം ജീവനക്കാർക്ക് ഭക്ഷണവും വെള്ളവും നൽകി പത്തേമാരി വിട്ടയച്ചതായി യു.എസ് നാവികസേനയുടെ മിഡിൽ ഈസ്റ്റ് ആസ്ഥാനമായ ഫിഫ്ത്ത് ഫഌറ്റ് പറഞ്ഞു.